തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം പങ്കിടാനുള്ള രാജ്യത്തെ 74-ാം ഭരണഘടനാഭേദഗതി നടപ്പാക്കുന്നതിൽ സംസ്ഥാനം പിന്നാക്കം പോയതായി അക്കൗണ്ടന്റ് ആൻഡ് ഒാഡിറ്റർ ജനറൽ നിയമസഭയിൽ സമർപ്പിച്ച കാര്യക്ഷമത റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. റിപ്പോർട്ട് ഗവർണർക്കും കൈമാറി.
ഭരണഘടനയുടെ 12-ാം പട്ടികയിൽ പെട്ട 18 അധികാരങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് സംസ്ഥാനസർക്കാരുകൾ കൈമാറണമെന്നാണ് നിർദ്ദേശിച്ചിരുന്നത്. ഇതിൽ 17 അധികാരങ്ങളും 1994ൽ കൈമാറിയെങ്കിലും ഏഴെണ്ണത്തിൽ മാത്രമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ്ണാധികാരം നൽകിയത്. തദ്ദേശസ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പദ്ധതികൾ വാർഡ് സമിതികൾ അംഗീകരിക്കണമെന്ന അടിസ്ഥാനകാര്യം പോലും പാലിച്ചില്ല. കഴിഞ്ഞ രണ്ട് തദ്ദേശ തിരഞ്ഞെടുപ്പിലും 2001ലെ ജനസംഖ്യാസെൻസസ് അനുസരിച്ചുള്ള വാർഡ് നിർണയം മാത്രമാണ് പിൻതുടർന്നത്. ഇതുമൂലം തദ്ദേശസ്ഥാപനങ്ങളിലെ 60 ഒാളം വാർഡുകൾക്ക് പ്രതിനിധി ഇല്ലാതായി.
അഞ്ച് ധനകാര്യകമ്മിഷനുകൾ നൽകിയ 406ശുപാർശകളിൽ 325 നിർദ്ദേശങ്ങൾ സംസ്ഥാനസർക്കാർ അംഗീകരിച്ചു. ഇതിൽ 200 എണ്ണവും നടപ്പാക്കിയില്ല. തദ്ദേശസ്ഥാപനങ്ങൾക്ക് തനത് വരുമാനമുണ്ടാക്കേണ്ട വിനോദനികുതിപോലുള്ള കാര്യങ്ങളിൽ പോലും അവർക്ക് മേൽക്കൈ കിട്ടിയില്ല. അതോടെ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിയിലെ ചെലവും തനത് വരുമാനവും തമ്മിലുള്ള അനുപാതം 10 : 1.7വരെയായി കുറഞ്ഞു. വാർഷികപദ്ധതി വിഹിതം 30കോടിരൂപ മാത്രമായിരിക്കെ 33 കോടിയുടെ ബാദ്ധ്യതയുണ്ടാക്കുന്ന അമൃത് പോലുള്ള പദ്ധതികൾ നടപ്പാക്കാൻ പ്രയാസമാണെന്ന തദ്ദേശസ്ഥാപനങ്ങളുടെ അഭ്യർത്ഥനപോലും സംസ്ഥാനസർക്കാർ പരിഗണിച്ചില്ല. അവരെക്കൊണ്ട് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും സി.എ.ജി ചൂണ്ടിക്കാട്ടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |