മഞ്ചേരി: സമൂഹത്തിന്റെ എല്ലാ മേഖലയിലുമുള്ള ജനങ്ങളെ പാർട്ടിയോട് അടുപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ച ഉത്തമ കമ്മ്യൂണിസ്റ്റുകാരനാണ് ശിവദാസമേനോനെന്ന് പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ. മഞ്ചേരി കച്ചേരിപടി ബസ് സ്റ്റാൻഡിൽ ചേർന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗമന മതേതരത്വ നിലപാടുകളിൽ ഉറച്ചു നിന്നുള്ള പ്രവർത്തനമായിരിന്നു മാഷിന്റേത്. രാഷ്ട്രീയമായി അഭിപ്രായ വ്യത്യാസമുള്ളവരുമായും ആശയ വിനിമയം നടത്തുന്നതിൽ ശ്രദ്ധചെലുത്തി. യുവാക്കളെ ശരിയായ രാഷ്ട്രീയ നിലപാടുകൾ പഠിപ്പിക്കുന്നതിന് രാഷ്ട്രീയ പഠന പദ്ധതി നടപ്പിലാക്കി. ഗുരുതുല്യരായ നേതൃനിര മറുഭാഗത്ത് നിലയുറച്ചപ്പോഴും 1965ലെ തിരഞ്ഞെടുപ്പ് കാലത്ത് സി.പി.എമ്മിന്റെ രാഷ്ട്രീയ നിലപാടുകൾ വിശദീകരിച്ച് ശ്രദ്ധേയനായിയെന്നും വിജയരാഘവൻ പറഞ്ഞു.
യോഗത്തിൽ സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു. മന്ത്രി വി. അബ്ദുറഹിമാൻ, അഡ്വ. യു.എ ലത്തീഫ് എം.എൽ.എ, കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോയി, പി.കെ സൈനബ, വി.പി അനിൽ, പി.കെ ബിജു, രവി തേലത്ത് (ബി.ജെ.പി ജില്ലാ പ്രസിഡന്റ്), ജോണി പുല്ലന്താണി (കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി), പ്രൊഫ. എ.പി അബ്ദുൽ വഹാബ് ( ഐ.എൻ.എൽ), സബാഹ് പുൽപറ്റ (ലോക് താന്ത്രിക്ക് ജനതാദൾ ജില്ലാ സെക്രട്ടറി), സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സുബ്രഹ്മണ്യൻ, എൻ.സി.പി ജില്ലാ സെക്രട്ടറി രവീന്ദ്രൻ, എസ്. മുഹമ്മദലി (ജനതാദൾ), സുമദ് (ഐ.എൻ.എൽ), ഹസ്സൻ മേച്ചീരി (കേരളാ കോൺഗ്രസ് ബി ജില്ലാ സെക്രട്ടറി) തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |