കീവ് : യുക്രെയിൻ തുറമുഖ നഗരമായ ഒഡെസയിലെ ബഹുനില പാർപ്പിട സമുച്ചയത്തിന് നേർക്കുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി യുക്രെയിൻ അധികൃതർ അറിയിച്ചു. ആറ് കുട്ടികളും ഗർഭിണിയും ഉൾപ്പെടെ 38 പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും അപ്പാർട്ട്‌മെന്റിലെ താമസക്കാരായിരുന്നു.
ഇന്നലെ പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെയാണ് സെർഹിവ്ക ഗ്രാമത്തിലെ ഒമ്പത് നില കെട്ടിടത്തിൽ മിസൈൽ പതിച്ചത്. ഒന്നിന് പിന്നാലെ നിരവധി മിസൈലുകൾ പതിച്ചതോടെ പാർപ്പിട സമുച്ചയത്തിനും സമീപത്തെ കെട്ടിടങ്ങൾക്കും തീപിടിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേർക്ക് പൊള്ളലേറ്രു.
കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിരവധിപ്പേർ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നതായി ഒഡേസ അധികൃതർ അറിയിച്ചു.
അതിനിടെ, മറ്റൊരു മിസൈൽ പ്രദേശത്തെ റിസോർട്ടിൽ പതിക്കുകയും ഒരു കുട്ടിയുൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ റഷ്യ പലതവണ യുക്രെയിനിൽ മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു.
തിങ്കളാഴ്ച മദ്ധ്യനഗരമായ ക്രെമെൻചുക്കിലെ ഷോപ്പിംഗ് സെന്ററിന് നേരെയുണ്ടായ ആക്രമണത്തിൽ 18 പേർ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണങ്ങളിൽ റഷ്യ സോവിയറ്റ് കാലഘട്ടത്തിലെ മാരക പ്രഹരശേഷിയുള്ള മിസൈലുകൾ ഉപയോഗിച്ചതായി യുക്രെയിൻ സൈനിക ഉദ്യോഗസ്ഥർ ആരോപിച്ചു.
എന്നാൽ, സാധാരണക്കാരെ ലക്ഷ്യം വച്ചിട്ടില്ലെന്ന് റഷ്യ ആവർത്തിച്ചു. യുക്രെയിന്റെ ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.
ജർമ്മനി ആക്രമണത്തെ അപലപിച്ചു.
ഫെബ്രുവരി 24 ന് റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം 4,700ലധികം സാധാരണക്കാർ യുക്രെയിനിൽ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. ഇതിൽ 350 ഓളം കുട്ടികളുമുണ്ട്.
ആക്രമണത്തിന്റെ പ്രാരംഭ ഘട്ടത്തിൽ റഷ്യ പിടിച്ചെടുത്ത തന്ത്രപ്രധാനമായ കരിങ്കടൽ പ്രദേശമായ സ്‌നേക്ക് ഐലൻഡിൽ നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് വ്യാഴാഴ്ച റഷ്യ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഒഡെസയിലെ ആക്രമണം.
സാധാരണ ജനങ്ങളെ ആക്രമിക്കില്ലെന്ന വാക്ക് റഷ്യ തെറ്റിച്ചിരിക്കയാണ്. യുക്രെയിൻ ജനങ്ങളെ റഷ്യൻ പട്ടാളം കൊന്നൊടുക്കുകയാണ്.
- യുക്രെയിൻ പ്രസിഡന്റിന്റെ ഓഫീസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |