തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിൽ സമഗ്രമാറ്റം നിർദ്ദേശിക്കുന്ന പരീക്ഷാ പരിഷ്കരണ സമിതി റിപ്പോർട്ട് നടപ്പാക്കുന്നതോടെ ബിരുദ, ബിരുദാനന്തര കോഴ്സുകളിൽ വിജയ ശതമാനം കുതിച്ചുയരും. എഴുത്തുപരീക്ഷ 60, ഇന്റേണൽ 40 മാർക്കിനാക്കുന്നതാണ് ഗുണം ചെയ്യുന്നത്.
നിലവിൽ ബിരുദത്തിന് ഇത് 80, 20 മാർക്ക് വീതമാണ്. വിജയിക്കാൻ ഇന്റേണലിന് 7, എഴുത്തുപരീക്ഷയ്ക്ക് 28 മാർക്ക് മിനിമം വേണം. ഇന്റേണലിന് വിജയിക്കാൻ മിനിമം മാർക്കെന്ന വ്യവസ്ഥ ഇനി ഒഴിവാകും. എഴുത്തുപരീക്ഷയ്ക്ക് 21മാർക്കെങ്കിലും വേണം.
ഇന്റേണലിൽ 20 മാർക്കിനായി കോളേജിൽ എഴുത്തുപരീക്ഷ നടത്തണം. വിദ്യാർത്ഥികളുടെ ഉയർന്ന ചിന്താശേഷി പരിശോധിക്കുന്നതിനുള്ള ഘടകങ്ങളാണ് ഇതിലുണ്ടാവേണ്ടത്. 5 ഇന്റേണൽ മാർക്കിന് ഹാജർ മാനദണ്ഡമാക്കുന്നത് ഒഴിവാക്കും. നിലവിൽ 90 ശതമാനം ഹാജരുള്ളവർക്കാണ് 5 മാർക്കും നൽകുന്നത്.
പി.ജി കോഴ്സുകളിൽ നിലവിൽ 75 മാർക്കിന്റെ എഴുത്തുപരീക്ഷയും 25ന് ഇന്റേണലുമാണ്. വിജയിക്കാൻ എഴുത്തുപരീക്ഷയ്ക്ക് മാത്രം 40 ശതമാനവും രണ്ടിനും ചേർത്ത് 50 ശതമാനവും മാർക്കു വേണം.
ഇന്റേണൽ മാർക്ക് കുറച്ചാൽ വകുപ്പ്, കോളേജ്, സർവകലാശാല തലങ്ങളിൽ പരാതിപ്പെടാം. പി.ജി പ്രവേശനത്തിന് ദേശീയതലത്തിൽ വിജ്ഞാപനം ചെയ്തശേഷം പ്രവേശനപരീക്ഷ നടത്തുന്നതിനാൽ അന്യസംസ്ഥാന വിദ്യാർത്ഥികൾക്കും ഇവിടെ പ്രവേശനം നേടാം.
പ്രകൃതിക്ഷോഭം കാരണമല്ലാതെ പരീക്ഷകൾ മാറ്റരുതെന്നാണ് ശുപാർശ. പരീക്ഷകൾ അടിക്കടി മാറ്റിവയ്ക്കുന്നതും ഇതോടെ ഒഴിവാകും.
വർഷം നഷ്ടപ്പെടാതിരിക്കാൻ
പ്രത്യേക പരീക്ഷ
അവസാന സെമസ്റ്ററിലെ രണ്ട് വിഷയങ്ങളിൽ മാത്രം പരാജയപ്പെട്ടവർക്ക് തൊഴിലിനും ഉപരിപഠനത്തിനും അവസരമൊരുക്കാനും ഒരു വർഷം നഷ്ടപ്പെടാതിരിക്കാനുമായി പ്രത്യേക സപ്ലിമെന്ററി പരീക്ഷ നടത്തും. എല്ലാ സർവകലാശാലകളിലും ഡിജിറ്റൽ ചോദ്യബാങ്ക് നിർബന്ധം. അതിൽ നിന്നാവും ചോദ്യങ്ങൾ. പ്രവേശനത്തിന് ടി.സി നിർബന്ധമല്ല.
30
ദിവസത്തിനകം ഫലപ്രഖ്യാപനം
15
ദിവസത്തിനകം പ്രൊവിഷണൽ ബിരുദം
30
ദിവസത്തിനകം ബിരുദസർട്ടിഫിക്കറ്റ്
''പരീക്ഷാ പരിഷ്കരണ ശുപാർശകൾ വേഗത്തിൽ നടപ്പാക്കാൻ നിർവഹണ സമിതി രൂപീകരിക്കും.''
- മന്ത്രി ഡോ. ആർ. ബിന്ദു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |