ആലപ്പുഴ: അമ്പലപ്പുഴയിൽ കൊലവിളി മുദ്രാവാക്യം മുഴക്കിയ എച്ച്. സലാം എം.എൽ.എ ജനങ്ങളോട് മാപ്പ് പറയണമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. വഴിച്ചേരിയിൽ ഇന്ദിരാഗാന്ധിയുടെ പൂർണകായ പ്രതിമതകർത്ത സ്ഥലം സന്ദർശിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ജില്ലയിൽ അഞ്ച് സ്ഥലങ്ങളിലാണ് രാജീവ് ഗാന്ധിയുടെ പ്രതിമ അടിച്ചുതകർത്തത്. സി.പി.എമ്മിന്റെ സംഘടിത ആക്രമണമാണ് കോൺഗ്രസ് പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും നേരെ ഉയരുന്നത്. ഉത്തരവാദികളായ ആളുകളുടെ പേരിൽ പൊലീസ് കേസെടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.സഞ്ജീവ് ഭട്ട്, അഡ്വ.വി. ഷുക്കൂർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
നിയമസഭയിൽസി.പി.എം ക്രിമിനലുകൾ: കൊടിക്കുന്നിൽ
മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നടപ്പാക്കാനുള്ള ക്രിമിനലുകളെയാണ് നിയോജക മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് സി.പി.എം എത്തിച്ചിരിക്കുന്നതെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. ആലപ്പുഴയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ ബലത്തിലാണ് എച്ച്.സലാമിനെ പോലെയുള്ളവർ അഴിഞ്ഞാടുന്നത്. ഇത്തരക്കാർക്കെതിരെ പൊലീസ് മൗനം പാലിക്കുകയാണെന്നും കൊടിക്കുന്നിൽ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |