അഞ്ചാം ടെസ്റ്റിൽ ഇന്ത്യയ്്ക്ക് മേൽക്കൈ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ 416/10
ഇംഗ്ലണ്ട് 84/5 ജഡേജയ്ക്കും സെഞ്ച്വറി റെക്കാഡ് പ്രകടനവുമായി ബുംറ
ആൻഡേഴ്സണ് 5 വിക്കറ്റ് രസം കൊല്ലിയായി മഴ
ബിർമിംഗ്ഹാം: അഞ്ചാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് വലിയ മേൽക്കൈ. ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 416 റൺസിനാണ് ഓൾഔട്ടായത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് സ്റ്റമ്പെടുക്കുമ്പോൾ 84/5 എന്ന നിലയിൽ പ്രതിസന്ധിയിലാണ്.
മഴരസം കൊല്ലിയായ രണ്ടാം ദിനം ഓൾറൗണ്ട് പ്രകടനവുമായി ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ മിന്നിത്തിളങ്ങി. ടെസ്റ്റ് ചരിത്രത്തിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമെന്ന റെക്കാഡ് കുറിച്ച ബുംറ ഇംഗ്ലണ്ടിന്റെ മുന്ന് വിക്കറ്റുകളും സ്വന്തമാക്കി. ആദ്യദിനം മികച്ച ചെറുത്ത് നിൽപ്പ് നടത്തിയ രവീന്ദ്ര ജഡേജ ഇന്നലെ അർഹിച്ച സെഞ്ച്വറി അടിച്ച് കൈയടി നേടി. 5 വിക്കറ്റ് മാത്രം കൈയിലിരിക്കേ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനേക്കാൾ 332 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ഈ മത്സരം സമനിലയായാൽ പോലും ഇന്ത്യയ്ക്ക് ചാമ്പ്യന്മാരാകാനാകും.
338/7 എന്ന നിലയിൽ ഇന്നലെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ച ഇന്ത്യ വേഗം സ്കോർ ചെയ്യുക എന്ന സ്ട്രാറ്റജിയാണ് സ്വീകരിച്ചത്. വാലറ്റക്കാരൻ മുഹമ്മദ്ഷമിക്കൊപ്പം 83 റൺസിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിച്ച ജഡേജ ആദ്യ സെക്ഷനിൽ തന്നെ സെഞ്ച്വറി തികച്ചു. വ്യക്തിഗത സ്കോർ 92ൽ വച്ച് പോട്ടിന്റെ പന്തിൽ സ്ലിപ്പിൽ ജഡേജ നൽകിയ ക്യാച്ച് ജോ റൂട്ട് നഷ്ടമാക്കി. പന്ത് ഫോറും പോയി. തൊട്ടടുത്ത പന്തിലും ഫോറടിച്ച് 183 പന്തിൽ ജഡേജ മൂന്നക്കത്തിൽ എത്തുകയായിരുന്നു. ജഡേജ സെഞ്ച്വറി നേടിയതിന് പിന്നാലെ ഷമിയെ (16) ബ്രോഡ് ലീച്ചിന്റെ കൈയിൽ എത്തിച്ചു. അധികം വൈകാതെ ആൻഡേഴ്സൺന്റെ പന്തിൽ ക്ലീൻബൗഡായി ജഡേജയും പുറത്തായി. 194 പന്ത് നേരിട്ട ജഡേജ 13 ഫോർ നേടി.
തുടർന്നാണ് ലാസ്റ്റ് മാനായി എത്തിയ മുഹമ്മദ് സിറാജിനെ ഒരറ്റത്ത് നിറുത്തി ബ്രോഡ് എ റിഞ്ഞ 84-ാം ഓവറിൽ ബുംറ സംഹാര താണ്ഡവമാടിയത്. ആ ഓവറിൽ ആകെ പിറന്നത് 34 റൺസാണ്. 29 റൺസും ബുംറ അടിച്ചെടുത്തതാണ്. എന്നാൽ അടുത്ത ഓവറിൽ സിറാജിനെ ബ്രോഡിന്റെ കൈയിൽ എത്തിച്ച് ആൻഡേഴ്സൺ ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു. 16 പന്തിൽ നിന്ന് 31റൺസുമായി ബുംറ പുറത്താകാതെ നിന്നു. 4 ഫോറും 2 സിക്സും ഇന്ത്യൻ ക്യാപ്ടൻ നേടി. ഇംഗ്ലണ്ടിനായി ആൻഡേഴ്സൺ 5 വിക്കറ്റ് വീഴ്ത്തി.
തുടർന്ന് ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ലണ്ടിന്റെ അലക്സ് ലീസ് (6), സാക്ക് ക്രൗളി (4), ഒല്ലി പോപ്പ് (10) എന്നിവരെ നിലയുറപ്പിക്കും മുന്നേ ബുംറ മടക്കി. ജോ റൂട്ടിനെ (31) സിറാജും നൈറ്റ് വാച്ച്മാനായെത്തിയ ജാക്ക് ലീച്ചിനെ (0) ഷമിയും പുറത്താക്കി. ബെയർസ്റ്റോ (12), ക്യാപ്ടൻ സ്റ്റോക്സ് (0)എന്നിവരാണ് ക്രീസിൽ. മഴമൂലം പലതവണ മത്സരംനിറുത്തി വയ്ക്കേണ്ടി വന്നു.
അന്ന് യുവി, ഇന്ന് ബുംറ:
ബ്രോഡിന്റെ വിധി
ഇംഗ്ലീഷ് പേസർ സ്റ്റുവർട്ട് ബ്രോഡിനെ വീണ്ടും നാണക്കേടിന്റെ റെക്കാഡിലേക്ക് തള്ളി വിട്ടിരിക്കുകയാണ് ജസ്പ്രീത് ബുംറ. 84-ാം ഓവറിൽ ബുംറയുടെ ബാറ്റിന്റെ ചൂടറിഞ്ഞ ബ്രോഡ് ആ ഓവറിൽ വഴങ്ങിയത് 35 റൺസാണ്. 2007ലെ ട്വന്റി-20 ലോകകപ്പിൽ യുവരാജ് സിംഗ് ഒരോവറിൽ ആറ് സിക്സ് അടിച്ചതോടെ അന്താരാഷ്ട്ര ട്വന്റി-20യിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമെന്ന റെക്കാഡിനൊപ്പം, ഇന്നലത്തെ ബുംറയുടെ അടിയിലൂടെ ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് ഒരോവറിൽ വഴങ്ങിയ താരമായി ബ്രോഡ്.
ഇന്നലെ എഡ്ജ്ബാസ്റ്റണിൽ 84-ാം ഓവറിൽ നാല് ഫോറും 2 സിക്സും ഉൾപ്പെടെ ബുംറ 29 റൺസടിച്ച് ടെസ്റ്റിൽ ഒരോവറിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമാവുകയായിരുന്നു ( ബ്രോഡ് ആറ് റൺസ് എക്സ്ട്രായായി വഴങ്ങിയതോടെയാണ് ആ ഓവറിൽ 35 റൺസ് പിറന്നത്). ഒരോവറിൽ 28 റൺസ് നേടിയ വിൻഡീസ് ഇതിഹാസം ബ്രയാൻ ലാറയുടെ പേരിലുണ്ടായിരുന്ന റെക്കാഡാണ് ബുംറ സ്വന്തം പേരിലാക്കിയത്. ഓസീസിന്റെ ജോർജ് ബെയ്ലിയും ഒരോവറിൽ 28 റൺസ് നേടിയിട്ടുണ്ടെങ്കിലും ബൗണ്ടറി കണക്കിൽ ലാറയാണ് മുന്നിൽ.
ട്വന്റി-20യിൽ ഏറ്റവും കൂടുതൽ റൺസ് ഒരോവറിൽ വഴങ്ങിയ താരമായി ശ്രീലങ്കയുടെ അഖില ധനഞ്ജയയും ബ്രോഡിന് കൂട്ടായുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |