ശ്രീനഗർ: ജമ്മു-കാശ്മീരിൽ റിയാസി മേഖലയിൽ നിന്ന് രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരർ പിടിയിലായി. രജൗരിയിൽ നിന്നുള്ള താലിബ് ഹുസൈൻ ഷായും പുൽവാമയിൽ നിന്നുള്ള ഫൈസൽ ദാറുമാണ് നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് എ.കെ 47 തോക്കുകളും 7 ഗ്രനേഡുകളും പിസ്റ്റളും കണ്ടെടുത്തു.
ഒാൺലൈൻ അംഗത്വം നൽകൽ ന്യൂനത
ലഷ്കർ ഭീകരൻ ബി.ജെ.പി പ്രവർത്തകൻ
ശ്രീനഗർ: ഇന്നലെ പിടിയിലായ പിടികിട്ടാപ്പുള്ളി ലഷ്കർ ഇ ത്വയ്ബ ഭീകരൻ ബി.ജെ.പിയുടെ പ്രവർത്തകനും ജമ്മുവിൽ ന്യൂനപക്ഷ മോർച്ചയുടെ സമൂഹമാദ്ധ്യമവിഭാഗം കൈകാര്യം ചെയ്യുന്ന ആളുമാണെന്ന് വിവരം പുറത്തുവന്നു. ജമ്മുവിലെ റിയാസി മേഖലയിൽ നിന്നാണ് താലിബ് ഹുസൈൻ ഷായെയും കൂട്ടാളികളെയും നാട്ടുകാർ ഇന്നലെ രാവിലെ പിടികൂടി പൊലീസിലേൽപ്പിച്ചത്. എ.കെ 47 തോക്കുകളും ഗ്രനേഡുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. മേയ് 9നാണ് താലിബിനെ ജമ്മു മേഖലയിലെ എെ.ടി സെല്ലിന്റെയും സമൂഹമാദ്ധ്യമവിഭാഗത്തിന്റെയും ചുമതലക്കാരനാക്കിയത്. ഒാൺലൈനിൽ അംഗത്വമെടുക്കുന്നവരെക്കുറിച്ച് അന്വേഷണം നടത്താതെ പാർട്ടിയിൽ ചേർക്കുന്നതാണ് ഭീകരരും അംഗങ്ങളാവുന്നതിന് അവസരമൊരുക്കുന്നതെന്ന് പാർട്ടിവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. ഇയാൾ പാർട്ടി ജമ്മു-കാശ്മീർ അദ്ധ്യക്ഷൻ രവീന്ദ്ര റെയ്ന ഉൾപ്പെടെ പാർട്ടിയിലെ നിരവധി നേതാക്കളോടൊപ്പം നിൽക്കുന്ന ചിത്രങ്ങളുമുണ്ട്. ''ഇൗ അറസ്റ്റോടെ പുറത്തുവരുന്നത് വളരെ ഗുരുതരമായ പ്രശ്നമാണ്. പാർട്ടിയിൽ ഇപ്രകാരം മെമ്പർഷിപ്പ് എടുക്കുന്നവർക്ക് പാർട്ടി കേന്ദ്രങ്ങളിലേക്ക് അനായാസം പ്രവേശിക്കാനും പരിസരം നിരീക്ഷിക്കാനും അവസരം ലഭിക്കുന്നത് ഉന്നതരായ നേതാക്കളുടെ ജീവനു വരെ ഭീഷണി ഉയർത്തുന്നതാണ്. അതിർത്തിയിലുൾപ്പെടെ ഭീകരപ്രവർത്തനം നടത്തുന്നവർക്ക് പാർട്ടി അംഗത്വം ലഭിക്കുന്നത് ന്യൂനതയാണ്."" ബി.ജെ.പി വക്താവ് ആർ.എസ്. പത്താനിയ പറഞ്ഞു. ഭീകരരെ പിടികൂടാൻ സഹായിച്ച നാട്ടുകാർക്ക് ഡി.ജി.പി രണ്ട് ലക്ഷം രൂപയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. രജൗറി മേഖലയിൽ നടന്ന രണ്ട് സ്ഫോടനങ്ങളിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തോടെ താലിബ് കഴിഞ്ഞ ഒരു മാസമായി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇയാളിൽ നിന്ന് ഇന്നലെ കണ്ടെടുത്ത അതേ ആയുധങ്ങളായിരുന്നു ആ ആക്രമണങ്ങൾക്ക് ഉപയോഗിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |