കോലഞ്ചേരി: പട്ടിമറ്റം ടൗണിൽ മാസങ്ങളായി അലഞ്ഞു നടന്ന തെരുവ് നായ്ക്കളെ ഒറ്റ ദിവസം കൊണ്ട് കാണാതായി. ഇരുപതിലധികം നായ്ക്കളാണ് ഇവിടെ ചുറ്റിത്തിരിയാറുണ്ടായിരുന്നത്. എന്നാൽ ഒന്നിനെ പോലും ഇപ്പോൾ കാണാൻ കിട്ടില്ല.
പ്രദേശത്തിലെ പലയിടങ്ങളിലും പട്ടിയെ പിടിക്കാനുള്ള കുടുക്കുകൾ കൂടി കണ്ടെത്തിയതോടെ പട്ടിപിടുത്തക്കാർ കൂട്ടത്തോടെ ഇവയെ പിടികൂടി അട്ടിറച്ചിയാക്കിയതാവാമെന്ന സംശയമാണ് ഉയരുന്നത്. സംഭവത്തിന് പിന്നിലെ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മൃഗസ്നേഹികളുടെ സംഘടനയായ അനിമൽ ലീഗൽ ഫോഴ്സ് കുന്നത്തുനാട് പൊലീസിൽ പരാതി നൽകി.
കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ പിടിച്ചെടുത്തിരിക്കുന്ന വാഹനങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഗ്രൗണ്ടിൽ പ്രസവിച്ചുണ്ടായ കുഞ്ഞുങ്ങളടക്കമുള്ള നായ്ക്കളെയാണ് കാണാതായത്. കോട്ടായിൽ കുടുംബ ക്ഷേത്രത്തിന് പിന്നിലെ റബ്ബർ തോട്ടത്തിൽ നിന്ന് മൂവാറ്റുപുഴ റോഡിൽ തുടങ്ങുന്ന സൊസൈറ്റി റോഡിലേക്ക് കടക്കുന്ന വഴിയിൽ പ്ളാസ്റ്റിക് കയർ കൊണ്ടുണ്ടാക്കിയ പട്ടിയെ പിടിക്കുന്ന നിരവധി കുടുക്കുകൾ കെണി വച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ ആരെന്ന് കണ്ടെത്താനായിട്ടില്ല.
ജില്ലയിലെ ചില മേഖലകളിൽ ആട്ടിറച്ചിയെന്ന പേരിൽ പട്ടിയിറച്ചി വിൽക്കുന്നുവെന്ന ആരോപണം നിലനില്ക്കുന്നുണ്ട്. വിഷയത്തിൽ കുന്നത്തുനാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് മറ്റെവിടെയെങ്കിലും ഇത്തരത്തിൽ സംഭവം നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പട്ടിമറ്റം, കിഴക്കമ്പലം മേഖലയിൽ വ്യാപകമായി നാഗാലാൻഡ് സ്വദേശകൾ താമസിക്കുന്നുണ്ട്. ഇവർ പട്ടിയിറച്ചി ഉപയോഗിക്കുന്നവരാണ്. ഇവർക്ക് വേണ്ടി കൂട്ടക്കുരുതി ചെയ്തതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
അനധികൃതമായി മൃഗങ്ങൾക്ക് കെണിവയക്കുന്നത് വന്യജീവി സംരംക്ഷണ നിയമപ്രകാരം ശിക്ഷാർഹമായ കുറ്റമാണ്. കുറ്റവാളികളെ കണ്ടെത്തണം.
ഏഗൽസ് നായർ , ജനറൽ സെക്രട്ടറി , അനിമൽ ലീഗൽ ഫോഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |