അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ 245ന് പുറത്ത്
378 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് തിരിച്ചടിക്കുന്നു
എഡ്ജ്ബാസ്റ്റൺ : ന്യൂസിലാൻഡിനെതിരായ കഴിഞ്ഞ മൂന്ന് ടെസ്റ്റുകളിലും ഏറെക്കുറെ അപ്രാപ്യമെന്ന് കരുതിയിരുന്ന ലക്ഷ്യങ്ങൾ രണ്ടാം ഇന്നിംഗ്സിൽ ചേസ് ചെയ്ത് വിജയിച്ചിരുന്ന ഇംഗ്ളണ്ട് ഇന്ത്യയ്ക്കെതിരായ അഞ്ചാം ടെസ്റ്റിലും അതേ വഴിക്ക് നീങ്ങുന്നു.എന്നാൽ വിക്കറ്റുകൾ വീഴ്ത്തി ആ ചേസിംഗ് ചെറുക്കാൻ ഇന്ത്യ ശ്രമിച്ചെങ്കിലും സെഞ്ച്വറിയിലേക്ക് കുതിക്കുന്ന ജോ റൂട്ടും (76 നോട്ടൗട്ട്) ജോണി ബെയർ സ്റ്റോയും (73നോട്ടൗട്ട്) ചേർന്ന് ഇംഗ്ളണ്ടിനെ വിജയത്തിന് 118 റൺസ് അകലെവരെ എത്തിച്ചുകഴിഞ്ഞു.
എഡ്ജ് ബാസ്റ്റണിൽ 132 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയശേഷം രണ്ടാം ഇന്നിംഗ്സിനറങ്ങിയ ഇന്ത്യ നാലാം ദിവസമായ ഇന്നലെ 245 റൺസിന് ആൾഒൗട്ടായതോടെ 378 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ളണ്ട് ഒടുവിൽ വിവരം ലഭിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 260 റൺസിലെത്തിക്കഴിഞ്ഞു.ഇനി 118 റൺസ് കൂടിയാണ് ഇംഗ്ളണ്ടിന് ജയിക്കാൻ വേണ്ടത്. നാലാം വിക്കറ്റിൽ ഇതുവരെ 151 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞ ജോ റൂട്ടും ജോണി ബെയർസ്റ്റോയും ഇന്ത്യൻ ബൗളർമാർക്കെതിരെ മാനസിക മുൻതൂക്കവും നേടിക്കഴിഞ്ഞു. ഒരു ദിവസവും ഏഴ് വിക്കറ്റുകളും കൈവശമിരിക്കേ ഇംഗ്ളണ്ട് മറ്റൊരു ചേസിംഗ് വിജയം കൊതിക്കുകയാണ്.
ഇന്നലെ 125/3 എന്ന നിലയിൽ രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയ ഇന്ത്യ 120 റൺസ് കൂടി നേടി ആൾ ഒൗട്ടാവുകയായിരുന്നു. മൂന്നാം ദിനം അർദ്ധസെഞ്ച്വറി തികച്ചിരുന്ന ചേതേശ്വർ പുജാര 66 റൺസ് നേടി പുറത്തായി. ആദ്യ ഇന്നിംഗ്സിലെ സെഞ്ച്വറി വീരൻ റിഷഭ് പന്ത് (57) രണ്ടാം ഇന്നിംഗ്സിൽ അർദ്ധസെഞ്ച്വറി നേടി.രവീന്ദ്ര ജഡേജ 23 റൺസും ഷമി 13 റൺസും നേടിയത് ഇന്ത്യയെ 245ലെത്താൻ സഹായിച്ചു. ഇംഗ്ളണ്ട് ക്യാപ്ടൻ ബെൻ സ്റ്റോക്സ് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ ബ്രോഡും മാത്യു പോട്ട്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ചേസിംഗിനിറങ്ങിയ ഇംഗ്ളണ്ടിനായി ഓപ്പണർമാരായ അലക്സ് ലീസും (56 നോട്ടൗട്ട്) സാക്ക് ക്രാവ്‌ലിയും(46) തകർത്തടിച്ചത് ഇന്ത്യയ്ക്ക് സമ്മർദ്ദമേറ്റി. 107 റൺസ് കൂട്ടിച്ചേർത്ത ഓപ്പണിംഗ് സഖ്യത്തെ 22-ാം ഓവറിൽ ക്രാവ്‌ലിയെ ക്ളീൻ ബൗൾഡാക്കി ബുംറയാണ് തകർത്തത്. ഇതോടെ ചായ്ക്ക് പിരിഞ്ഞ കളിയിലെ തന്റെ അടുത്ത ഓവറിൽ ഒല്ലീ പോപ്പിനെ (0) റിഷഭ് പന്തിന്റെ കയ്യിലെത്തിച്ച് ഇന്ത്യൻ ക്യാപ്ടൻ ഇംഗ്ളണ്ടിന് രണ്ടാം പ്രഹരവും സമ്മാനിച്ചു. അർദ്ധസെഞ്ച്വറി തികച്ച് മുന്നേറിയിരുന്ന ലീസിനെ 25-ാം ഓവറിൽ റൺഒൗട്ടാക്കാൻ കഴിഞ്ഞത് ഇന്ത്യയ്ക്ക് ആവേശം നൽകി. 65 പന്തുകളിൽ എട്ടുഫോറുകൾ പായിച്ചിരുന്ന ലീസ് രണ്ടാം റൺസിനോടവേ ജഡേജയുടെ ത്രോ പിടിച്ചെടുത്ത് ഷമിയാണ് റൺഒൗട്ടാക്കിയത്.
ഇതോടെ ഇംഗ്ളണ്ട് 109/3 എന്ന നിലയിലായി.തുടർന്നാണ് ആദ്യ ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയിരുന്ന ജോണി ബെയർ സ്റ്റോയും മുൻ നായകൻ ജോ റൂട്ടും ക്രീസിലൊരുമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |