എ.കെ.ജി സെന്ററിൽ സ്ഫോടക വസ്തു എറിഞ്ഞ സമയം സുരക്ഷാ ചുമതലയിലുണ്ടായിരുന്ന സ്ട്രൈക്കിംഗ് ഫോഴ്സിലെ എട്ട് പൊലീസുകാരെ സസ്പെൻഡ് ചെയ്തേക്കും. ഇതിനു മുന്നോടിയായി വകുപ്പുതല അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണർ ജി. സ്പർജ്ജൻകുമാർ ഉത്തരവിട്ടു.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ സ്കൂട്ടറിലെത്തിയ യുവാവ് സ്ഫോടകവസ്തു വലിച്ചെറിഞ്ഞപ്പോൾ എസ്.ഐയുടെ നേതൃത്വത്തിൽ എട്ട് പൊലീസുകാർ എ.കെ.ജി സെന്ററിന്റെ മുൻ ഗേറ്റിനരികിൽ ഉണ്ടായിരുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയിട്ടും സ്ഫോടനമാണ് നടന്നതെന്ന് ഇവർക്ക് മനസിലായില്ല. എ.കെ.ജി സെന്ററിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് സ്ഫോടനമാണ് ഉറപ്പിച്ചത്. ഇതിനിടെ പ്രതി രക്ഷപെട്ടു. സ്കൂട്ടറിൽ കടന്നുകളഞ്ഞ യുവാവിനെ പിന്തുടരാനോ പിടികൂടാനോ കഴിഞ്ഞില്ല. പൊലീസിന്റെ വീഴ്ചയെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ച് അസി. കമ്മിഷണർ റിപ്പോർട്ട് നൽകിയിരുന്നു.
അതേസമയം, അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. നിരവധി പേരെ ചോദ്യംചെയ്തെങ്കിലും ഫലമുണ്ടായില്ല. പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തിൽ മണിക്കൂറുകളോളം കാണപ്പെട്ട ഒരാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. എ.കെ.ജി സെന്ററിനു നേരെ ഒരു കല്ലെങ്കിലും എറിയുമെന്നു സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടതിന് കേസെടുത്ത അന്തിയൂർക്കോണം സ്വദേശി റിജു സച്ചുവിനെ കഴിഞ്ഞു ദിവസം സ്റ്റേഷനിൽ ജാമ്യത്തിൽ വിട്ടയച്ചതും തിരിച്ചടിയാണ്. ആക്രമിക്ക് സ്ഫോടക വസ്തു കൈമാറിയത് മറ്റൊരാളെന്നാണ് കഴിഞ്ഞദിവസം വരെ പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ സഹായി ഇല്ലെന്നാണ് ഇപ്പോഴത്തെ നിലപാട്.
സ്ഫോടക വസ്തു എറിഞ്ഞശേഷം സ്കൂട്ടറിൽ നാലു കിലോമീറ്റർ അകലെ പൊട്ടക്കുഴി വരെ പ്രതിയെത്തിയതായി സി.സി.ടി.വി ദൃശ്യങ്ങളിലുണ്ട്. വാഹനത്തിന്റെ നമ്പർ കാമറയിൽ തിരിച്ചറിഞ്ഞതായി ആദ്യദിവസം പറഞ്ഞ പൊലീസ്, നമ്പർ അവ്യക്തമാണെന്നാണ് ഇപ്പോൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |