തിരുവനന്തപുരം: ഭരണഘടനയ്‌ക്കെതിരായ മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തിൽ വിശദീകരണം തേടി മുഖ്യമന്ത്രി. ഭരണഘടനയെ കുറിച്ച് പരാമർശം നടത്താനിടയായ സാഹചര്യം വിശദീകരിക്കാനാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തിൽ രാജ് ഭവൻ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയിൽ നിന്നും വിശദീകരണം തേടിയിരിക്കുന്നത്.
ഭരണഘടനയെ അല്ല വിമർശിച്ചതെന്നും ഭരണകൂടത്തെയാണ് വിമർശിച്ചതെന്നുമാണ് മന്ത്രി മറുപടി നൽകിയത്. പ്രസംഗം രാജ്‌ഭവൻ പരിശോധിക്കുകയാണ്. ഇന്ത്യൻ ഭരണഘടനയ്‌ക്കെതിരെ മന്ത്രി നടത്തിയ പരാമർശം ഗൗരവത്തോടെ കാണുന്നുവെന്നാണ് രാജ്‌ഭവൻ അറിയിച്ചത്.ഗവർണർ ഇന്നു തന്നെ പ്രതികരിക്കുമെന്നാണ് അറിയുന്നത്.
രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യൻ ഭരണഘടന എന്നാണ് മന്ത്രിയുടെ വിമർശനം. മല്ലപ്പള്ളിയിൽ നടന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവിൽ എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി വിവാദ പരാമർശങ്ങൾ നടത്തിയത്.
സംഭവം വിവാദമായതോടെ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫേസ്‌ബുക്ക് പേജിൽ നിന്നും പ്രസംഗം ഡിലീറ്റ് ചെയ്‌തു. അതേസമയം, രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ഇത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നുമാണ് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചത്.
മനോഹരമായ ഭരണഘടന രാജ്യത്തുണ്ടായിട്ടും രാജ്യത്തിന്റെ പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന അര്‍ത്ഥത്തിലാണ് മന്ത്രി സംസാരിച്ചത്. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യം നമ്മുടേതാണ്. പോഷകാഹാരം കിട്ടാത്ത കുട്ടികളുള്ളത് ഇന്ത്യയിലാണ്. സ്വന്തമായി പാര്‍പ്പിടമില്ലാത്തത് ഇന്ത്യയിലാണ്.
കൊവിഡ് കാലത്ത് ഓക്‌സിജന്‍ കിട്ടാതെ മരിച്ചവരുടെ രാജ്യം ഇന്ത്യയാണ്. അദ്ദേഹം രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചാണ് പറഞ്ഞതെന്നും ഉദയഭാനു ന്യായീകരിച്ചു.
പ്രസംഗത്തിൽ കോടതിയേയും സജി ചെറിയാൻ വിമർശിച്ചു. കോടതിയിൽ പോയാൽ പോലും മുതലാളിമാർക്ക് അനുകൂലമായിട്ടായിരിക്കും തീരുമാനമുണ്ടാവുകയെന്നും, ന്യായമായ കൂലി ചോദിക്കാൻ പറ്റുന്നില്ലെന്നും മന്ത്രി പറഞ്ഞു. എട്ടുമണിക്കൂർ ജോലി എട്ടുമണിക്കൂർ വിശ്രമം ഇല്ലാതായി. കൂലികിട്ടാത്ത കാര്യത്തിനായി കോടതിയിൽ പോയാൽ എന്തിനാണ് സമരം ചെയ്തത് എന്നാണ് കോടതി ചോദിക്കുന്നത്.
നാട്ടിലുണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം തൊഴിലാളി സംഘടനകളാണ് എന്നാണ് കുറ്റപ്പെടുത്തുന്നത്. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളർന്ന് വരാൻ കാരണം ഇന്ത്യൻ ഭരണഘടന അവർക്ക് നൽകുന്ന പരിരക്ഷയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |