പന്ത് മുഖ്യമന്ത്രിയുടെ കോർട്ടിൽ
തീരുമാനം മുഖ്യമന്ത്രിക്ക് വിട്ട് ഗവർണർ
പ്രതിപക്ഷം നിയമ നടപടികളിലേക്ക്
കോടതി ഇടപെടലിലും ആശങ്ക
തിരുവനന്തപുരം:ഇന്ത്യൻ ഭരണഘടനയുടെ ഉന്നത മൂല്യങ്ങളോട് കൂറ് പ്രഖ്യാപിച്ച് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം ഭരണഘടനയെ അവഹേളിച്ച് പൊതുയോഗത്തിൽ നടത്തിയ പ്രസംഗം നിയമക്കുരുക്കുകളിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ, സജി ചെറിയാന്റെ മന്ത്രിക്കസേര തുലാസിലായി.
സജി ചെറിയാനോട് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരണം തേടുകയും മുഖ്യമന്ത്രി ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിക്കുകയും ചെയ്ത സാഹചര്യത്തിൽ,പന്ത് ഇപ്പോൾ മുഖ്യമന്ത്രിയുടെ കോർട്ടിൽ.
പ്രതിസന്ധിയിൽ നിന്ന് തലയൂരാൻ സി.പി.എം നേതൃത്വം നീക്കങ്ങൾ ഊർജ്ജിതമാക്കിയെങ്കിലും, മന്ത്രിയുടെ രാജിക്കായി യു.ഡി.എഫും ബി.ജെ.പിയും മുറവിളി കൂട്ടിത്തുടങ്ങി. മന്ത്രി നിയമസഭയിൽ ഖേദം പ്രകടിപ്പിക്കുകയും വിശദീകരണം നൽകുകയും ചെയ്തതോടെ തൽക്കാലം രാജി വേണ്ടിവരില്ലെന്നാണ് സർക്കാരും പാർട്ടിയും പുറമെ സമാശ്വസിക്കുന്നതെങ്കിലും, കോടതി ഇടപെടലുണ്ടായാൽ കുരുങ്ങും. രാജിവച്ചാലും കേസിൽപ്പെടാം.
സത്യപ്രതിജ്ഞാലംഘനമാണ് മന്ത്രി നടത്തിയതെന്നതിനാൽ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഥാനത്ത് തുടരാനുള്ള മന്ത്രിയുടെ യോഗ്യതയെ ചോദ്യം ചെയ്യുന്ന ക്വോ വാറന്റോ ഹർജി നൽകാനാണ് നീക്കം. ഹൈക്കോടതി ഇതനുവദിച്ചാൽ രാജിവയ്ക്കേണ്ടിവരും. ഇന്നത്തെ നിയമസഭാ സമ്മേളനത്തിലും വിഷയം തീ പാറും.
കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ ഇന്നലെ വെവ്വേറെ ഗവർണറെ കണ്ട് മന്ത്രിക്കെതിരെ പരാതി നൽകി. പരാതികൾ മുഖ്യമന്ത്രിക്ക് കൈമാറിയ ഗവർണർ, സർക്കാർ സ്വീകരിക്കുന്ന നടപടികളെ വീക്ഷിക്കുകയാണെന്ന് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പ്രസംഗത്തിന്റെ വിശദാംശങ്ങളറിയാതെ പ്രതികരിക്കുന്നത് അനുചിതമാണ്. ഭരണഘടനയ്ക്കെതിരായ വിമർശനത്തിൽ മന്ത്രി മാപ്പ് പറഞ്ഞതായി അറിഞ്ഞിട്ടില്ല. എന്നാൽ മുഖ്യമന്ത്രി മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞുവെന്നും ഗവർണർ പറഞ്ഞു. കൂടുതൽ ഇടപെടലിന് ഗവർണർക്കും പരിമിതിയുണ്ട്.
കോടതിയിൽ നിന്ന് ഗുരുതര പരാമർശങ്ങളുണ്ടായാൽ മന്ത്രി പ്രതിസന്ധിയിലാകുമെന്ന ആശങ്ക ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗക്കേസ് ഓർമ്മിപ്പിച്ച് സി.പി.ഐ അടക്കമുള്ള ഇടതുമുന്നണി ഘടകകക്ഷികളും ഉന്നയിക്കുന്നു. എന്നാൽ, ഭരണഘടന വിമർശനങ്ങൾക്ക് അതീതമല്ലെന്നും, സി.പി.എം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവീക്ഷണങ്ങൾ അവതരിപ്പിക്കാൻ മന്ത്രിക്കും അവകാശമുണ്ടെന്നുമുള്ള മറുവാദവുമുണ്ട്.
അതേസമയം, വിവാദപ്രസംഗം ശ്രദ്ധയിൽപ്പെട്ടയുടൻ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി സജി ചെറിയാനെ വിളിച്ച് വിശദീകരണം തേടി. സി.പി.എം കേന്ദ്രനേതൃത്വവും ഇടപെട്ടു. മന്ത്രിയെക്കൊണ്ട് തിരുത്തിപ്പറയിക്കാൻ അഖിലേന്ത്യാ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് നിർദ്ദേശിച്ചു. താൻ ഭരണഘടനയെ അധിക്ഷേപിച്ചിട്ടില്ലെന്നും പ്രസംഗത്തിൽ നിന്ന് അടർത്തിയെടുത്ത ഭാഗമാണ് പ്രചരിച്ചതെന്നുമാണ് മന്ത്രി മുഖ്യമന്ത്രിയോട് വിശദീകരിച്ചതെന്നറിയുന്നു. പാർട്ടിതലത്തിലടക്കം നടന്ന കൂടിയാലോചനകൾക്കൊടുവിലാണ് നിയമസഭയിലെത്തി ഇന്നലെ വൈകിട്ട് മന്ത്രി ഖേദപ്രകടനവും വിശദീകരണവും നടത്തിയത്.
'എല്ലാ പൗരന്മാരും ഭരണഘടനയെയും നിയമങ്ങളെയും ബഹുമാനിക്കാൻ ബാദ്ധ്യസ്ഥരാണ്.മുഖ്യമന്ത്രി ഭരണഘടനാ മൂല്യം ഉയർത്തിപിടിക്കുമെന്നാണ് വിശ്വാസം'.
-ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ഉൗരാക്കുടുക്കായ വാക്കുകൾ
സ്ഥലം: മല്ലപ്പള്ളി ടൗൺ
സമയം: ഞായർ വൈകിട്ട് മൂന്നു മണിക്കുശേഷം
സംഘാടകർ: സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റി
ചടങ്ങ്: റിട്ട. ജില്ലാ ലേബർ ഒാഫീസറും സി.പി.എം മല്ലപ്പള്ളി ഏരിയ കമ്മിറ്റിയംഗവുമായ കെ.പി രാധാകൃഷ്ണൻ ഫേസ് ബുക്ക് പേജിൽ നടത്തിയിരുന്ന പ്രതിവാര രാഷ്ട്രീയ നിരീക്ഷണത്തിന്റെ നൂറാം എപ്പിസോഡിന്റെ അനുമോദനം ഉദ്ഘാടനം
വേദിയിൽ: എം.എൽ.എമാരായ മാത്യു ടി. തോമസ്, അഡ്വ.പ്രമോദ് നാരായൺ, സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ രാജു ഏബ്രഹാം, എ. പദ്മകുമാർ, ആർ. സനൽകുമാർ തുടങ്ങിയവർ
വിവാദവാക്കുകൾ:മനോഹരമായ ഭരണഘടനയാണ് ഇന്ത്യയിൽ എഴുതിവച്ചിട്ടുള്ളതെന്ന് നമ്മളെല്ലാം പറയും.രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട... ഞാൻ പറയുന്നത്, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത്. ബ്രിട്ടീഷുകാരൻ പറഞ്ഞതും തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യക്കാരൻ എഴുതിവച്ചു.അത് ഇൗ രാജ്യത്ത് എഴുപത്തഞ്ച് വർഷമായി നടപ്പാക്കുന്നതിന്റെ ഫലമായി, രാജ്യത്ത് ഏതൊരാൾ പ്രസംഗിച്ചാലും ഞാൻ സമ്മതിക്കില്ല. ഇൗ രാജ്യത്ത് ഏറ്റവും കൂടുതൽ കൊള്ളയടിക്കാൻ പറ്റിയ, ഏറ്റവും മനോഹരമായ ഒരു ഭരണഘടന ഇന്ത്യ എഴുതിവച്ചിട്ടുണ്ട്.
അതിൽ കുറച്ച് മുക്കും മൂലയിലുമൊക്കെ ഗുണങ്ങളിട്ടിട്ടുണ്ടെന്ന് വേണമെങ്കിൽ പറയാം. എന്നു വച്ചാൽ... മതേതരത്വം, ജനാധിപത്യം, കുന്തം, കുടച്ചക്രം ഒക്കെ അതിന്റെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ, കൃത്യമായി കൊള്ളയടിക്കാൻ പറ്റുന്ന പുസ്തകം. തൊഴിലാളികളുടെ സമരം അംഗീകരിക്കാത്ത നാടാണ് ഇന്ത്യ. 1957ൽ ഇവിടെ അധികാരത്തിൽ വന്ന ആദ്യത്തെ ഗവൺമെന്റ് തീരുമാനിച്ച കാര്യം തൊഴിൽ നിയമം സംരക്ഷിക്കണം, നടപ്പാക്കണം. കൂലി ചോദിക്കാൻ പറ്റില്ലായിരുന്നു. കൂലി ചോദിച്ചാൽ പൊലീസുകാർ നടുവ് ചവിട്ടിയൊടിക്കുമായിരുന്നു.
ചൂഷണത്തെ ഏറ്റവും കൂടുതൽ അംഗീകരിച്ചിട്ടുള്ള ഒരു ഭരണഘടനയാണ് ഇന്ത്യയിൽ. അതുകൊണ്ടാണ് അംബാനിയും അദാനിയും ശതകോടീശ്വരൻമാരും ഇന്ത്യയിൽ വളർന്നുവരുന്നത്.
നിയമക്കുരുക്ക്
1. 1971ലെ ദേശീയ മഹിമയെ അപമാനിക്കുന്നത് തടയൽ നിയമത്തിലെ രണ്ടാം വകുപ്പ് പ്രകാരം ദേശീയപതാകയെയും ഭരണഘടനയെയും അധിക്ഷേപിക്കുന്നത് മൂന്നു വർഷം വരെ തടവോ പിഴയോ, രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. പരാതി ഇല്ലെങ്കിൽപ്പോലും പൊലീസിന് സ്വമേധയാ കേസെടുക്കാം.
2. സത്യപ്രതിജ്ഞാ ലംഘനമാണെന്നും പദവിയിൽ തുടരാൻ അനുവദിക്കരുതെന്നും ചൂണ്ടിക്കാട്ടി വ്യക്തികൾക്കോ സംഘടനകൾക്കോ ഹൈക്കോടതിയിൽ ക്വാേ വാറന്റോ ഹർജി നൽകാം. ഭരണഘടനയെ തന്നെ മന്ത്രി നിരാകരിച്ചതിനാൽ ക്വോ വാറന്റോ ഹർജി നിലനിൽക്കും. ഹൈക്കോടതി ഇതനുവദിച്ചാൽ സജി ചെറിയാന് പദവി ഒഴിയേണ്ടി വരും.
3. ആർ.ബാലകൃഷ്ണപിള്ളയുടെ 1985ലെ `പഞ്ചാബ് മോഡൽ' പ്രസംഗം പരിഗണിച്ച ഹൈക്കോടതി ഫുൾ ബെഞ്ച്, മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണോ എന്ന് പരിശോധിക്കേണ്ടത് ഗവർണറാണെന്നും കോടതി അല്ലെന്നും വിധിച്ചിട്ടുണ്ട്. ഇവിടെ മന്ത്രി ഭരണഘടനയെ നിരാകരിച്ചതിനാൽ സത്യപ്രതിജ്ഞാ ലംഘനത്തിൽ മാത്രം ഒതുങ്ങില്ല.ഗവർണറുടെ നിലപാടും എതിരാണ്.
ഭരണഘടനയെ വിമർശിച്ചിട്ടില്ല. തെറ്റായി വ്യാഖ്യാനിക്കപ്പെടാനിടയായതിൽ ഖേദം പ്രകടിപ്പിക്കുന്നു. വാർത്തകൾ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനയ്ക്ക് അവമതിപ്പുണ്ടാക്കാനോ അതിനെതിരായ കാര്യങ്ങൾ പറയാനോ ഉദ്ദേശിച്ചിട്ടില്ല.
- മന്ത്രി സജി ചെറിയാൻ
(നിയമസഭയിൽ പറഞ്ഞത്)
മന്ത്രി ഭരണഘടനയെ വിമർശിക്കുകയല്ല, അവഹേളിക്കുകയാണ് ചെയ്തത്.
റിട്ട.ജസ്റ്റിസ്
ബി.കെമാൽപാഷ
രാജിവച്ചില്ലെങ്കിൽ മുഖ്യമന്ത്രി പുറത്താക്കണം. അല്ലെങ്കിൽ യു.ഡി.എഫ് നിയമപരമായ വഴികൾ തേടും
- വി.ഡി. സതീശൻ,
പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |