തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരായ നടപടിയിൽ ഗവർണർക്കുള്ളത് പരിമിതമായ അധികാരം . പരാതികൾ മുഖ്യമന്ത്രിക്ക് കൈമാറുകയും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്യാം. മന്ത്രിയുടെ രാജി ആവശ്യപ്പെടാനോ, വിളിച്ചുവരുത്തി രാജി എഴുതി വാങ്ങാനോ കഴിയില്ല. സംസ്ഥാനത്തിന്റെ ഭരണത്തലവനാണെങ്കിലും, മന്ത്രിസഭയുടെ ഉപദേശവും ശുപാർശയും അനുസരിച്ചാവണം ഗവർണർ പ്രവർത്തിക്കേണ്ടതെന്ന് സുപ്രീംകോടതി ഉത്തരവുണ്ട്. . മുഖ്യമന്ത്രിയെയും മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മന്ത്രിമാരെയും നിയമിക്കുന്നത് ഗവർണറാണ്. മന്ത്രിമാരുടെ പട്ടിക സംബന്ധിച്ച മുഖ്യമന്ത്രിയുടെ തീരുമാനം അംഗീകരിക്കണം.. മന്ത്രിയുടേത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കണ്ടെത്തിയാൽ, ഉചിതമായ നടപടിയെടുക്കാൻ മുഖ്യമന്ത്രിയോട് ശുപാർശ ചെയ്യാം. തടവുകാരുടെ ശിക്ഷായിളവ്, ജയിൽ മോചനം എന്നിവയിലാണ് ഗവർണർക്ക് പ്രധാനമായും വിവേചനാധികാരമുണ്ടായിരുന്നത്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്ന പേരറിവാളൻ കേസിലെ ഉത്തരവോടെ ഈ അധികാരവും പരിമിതമായി.
സജി ചെറിയാൻ മന്ത്രിയായി തുടരട്ടെയെന്ന് മുഖ്യമന്ത്രി തീരുമാനിച്ചാൽ ഗവർണർക്ക് എതിർക്കാനാവില്ല. സർക്കാരിന്റെ തീരുമാനങ്ങൾ അംഗീകരിക്കാനും നടപ്പാക്കാനുമുള്ള ബാദ്ധ്യതയാണ് ഗവർണർക്കുള്ളത്. അതേസമയം, തലസ്ഥാനത്ത് കൊലപാതക പരമ്പരകളുണ്ടായപ്പോഴും ശബരിമല യുവതീപ്രവേശന സമയത്തും അന്നത്തെ ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയനെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയത് അസാധാരണ നടപടിയായി.
ഗവർണർക്ക് മുന്നിലെ വഴികൾ
പരാതികളെല്ലാം മുഖ്യമന്ത്രിക്ക് അയക്കുക, മറുപടി തൃപ്തികരമാണെന്ന് വിലയിരുത്തി പരാതിക്കാരെ വിവരം അറിയിക്കുക.
സർക്കാരിന്റെ മറുപടി തൃപ്തികരമല്ലെങ്കിൽ കൂടുതൽ വിശദീകരണം തേടാം.
സജിചെറിയാനെതിരെ കോടതിയുടെ വിമർശനമുണ്ടായാൽ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്താം.
സത്യപ്രതിജ്ഞാ ലംഘനമെന്ന് കോടതി കണ്ടെത്തിയാൽ നടപടിയെടുക്കാൻ മുഖ്യമന്ത്രിക്ക് ശുപാർശ നൽകാം.
ഇന്നലെ രാജ്ഭവനിൽ
മന്ത്രിയുടെ പ്രസംഗത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ഗവർണർ വാങ്ങി
പ്രസംഗത്തിന്റെ സാഹചര്യമെന്തെന്ന് അന്വേഷിച്ചറിഞ്ഞു
ഇത്തരം സാഹചര്യങ്ങളിലെ നടപടികളെക്കുറിച്ച് നിയമോപദേശം തേടി
പരാതികൾ മുഖ്യമന്ത്രിക്ക് കൈമാറാൻ നിർദ്ദേശിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |