ശിവഗിരി: ശിവഗിരിമഠത്തിൽ എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് എല്ലാ ദിവസവും ഗുരുപൂജാ പ്രസാദത്തിനുളള ഉല്പന്നങ്ങൾ സമർപ്പിക്കുന്നതിന് സൗകര്യം ഏർപ്പെടുത്തി.
ശിവഗിരി തീർത്ഥാടന വേളയിലും ശാരദാപ്രതിഷ്ഠാ വാർഷികത്തിൽ നടക്കുന്ന ശ്രീനാരായണ ധർമ്മ മീമാംസാ പരിഷത്തിലും ഭക്തജനങ്ങൾ ഗുരുപൂജാ ഉല്പന്നങ്ങൾ കാണിക്കയായി സമർപ്പിക്കുന്ന പതിവുണ്ട്. വാഹനങ്ങളിലും മറ്റും ഭക്തജനങ്ങൾ കൂട്ടത്തോടെ എത്തി പ്രാർത്ഥനയും വഴിപാടുകളും നടത്തി മടങ്ങും . ചില ഭക്തജനങ്ങൾ സ്വന്തം പുരയിടത്തിൽ നട്ടുവളർത്തിയ കാർഷികവിളകളും പലവ്യജ്ഞനങ്ങളും കൊണ്ടുവരാറുണ്ട്. എന്നാൽ എല്ലാ ദിവസവും ഇവ സമർപ്പിക്കുന്നതിനുളള ക്രമീകരണം ശിവഗിരിയിലുണ്ടെന്ന കാര്യം പലരിലുമെത്തിയിട്ടില്ല.
ഗുരുദേവൻ സശരീരനായിരുന്ന കാലത്ത് ഗുരു സന്നിധിയിലെത്തുന്ന ഭക്തജനങ്ങൾ തങ്ങളുടെ കൃഷിയിടങ്ങളിൽ നിന്നുളള കാർഷികവിളകൾ ഗുരുദേവന് കാഴ്ച വയ്ക്കുമായിരുന്നു. ഈ ഉല്പന്നങ്ങൾ പാകപ്പെടുത്തി ഗുരുദേവന് മുന്നിൽ സമർപ്പിച്ച ശേഷം മറ്റുളളവർക്കും നൽകുമായിരുന്നു. ഗുരുദേവൻ യാത്രയിലാവുന്ന സന്ദർഭങ്ങളിൽ ഉല്പന്നങ്ങൾ പാകപ്പെടുത്തിയ ശേഷം ഗുരുദേചിത്രത്തിനു മുന്നിൽ ദീപം തെളിച്ച് പ്രാർത്ഥിച്ച ശേഷം ഭക്ഷണം പ്രസാദമായി കഴിക്കുമായിരുന്നു. ഗുരുദേവന്റെ മഹാസമാധിക്കു ശേഷവും ശിവഗിരിയിലെ മഹാപ്രസാദമായി ഗുരുപൂജാ അന്നദാനം ഭക്തജനങ്ങൾ കഴിക്കുന്നു. നിത്യേന ആയിരങ്ങൾ ശിവഗിരിയിൽ നിന്ന് ഗുരുപൂജാപ്രസാദം സ്വീകരിക്കുന്നുണ്ട്. രാവിലെയും വൈകുന്നേരവും എത്തുന്നവർക്കും പ്രസാദമായി അന്നദാനം നൽകുന്നുണ്ട്. വാഹനങ്ങളിലും അല്ലാതെയും ശിവഗിരിയിലെത്തുന്ന ഭക്തരിൽ പലരും തങ്ങൾക്കാവും വിധം ഗുരുപൂജാ അന്നദാനത്തിനുളള ഉല്പന്നങ്ങൾ എത്തിക്കുന്നുണ്ട്. എല്ലാ ദിവസവും ഇനിമുതൽ ഭക്തജനങ്ങൾക്ക് കാർഷികവിളകളും മറ്റുല്പന്നങ്ങളും ശിവഗിരിയിൽ കാണിക്കയായി സമർപ്പിക്കാവുന്നതാണെന്ന് മഠം അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |