ശിവഗിരി : ബൗദ്ധികതയുടെ അടയാളപ്പെടുത്തലാണ് ശ്രീനാരായണ ഗുരുദേവൻ നടത്തിയ ശ്രീശാരദാപ്രതിഷ്ഠയെന്ന് ഗവർണർ ആരീഫ് മുഹമ്മദ് ഖാൻ. അരുവിപ്പുറത്തെ ശിവ പ്രതിഷ്ഠയും ശിവഗിരിയിലെ ശാരദാപ്രതിഷ്ഠയും കേരളീയ സമൂഹത്തിൽ മഹത്തായ നവോത്ഥാനത്തിനാണ് വഴിതെളിച്ചതെന്നും അദ്ദേഹം പറഞ്ഞു.. 112-ാമത് ശ്രീശാരദാപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഗുരുധർമ്മപ്രചരണ സഭ സംഘടിപ്പിച്ച ശ്രീനാരായണ ധർമ്മമീമാംസ പരിഷത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
വിദ്യാഭ്യാസത്തിലൂടെ ഗുരുദേവൻ ജനങ്ങൾക്ക് വിജ്ഞാനം പകർന്നു നൽകാനും അവരെ പുരോഗതിയിലേക്ക് നയിക്കാനും ആഹ്വാനം ചെയ്തത് ചരിത്ര പ്രാധാന്യമുള്ളതാണ്. വിദ്യകൊണ്ട് സ്വതന്ത്രരായ ഒരു സമൂഹത്തിന് മാത്രമേ ജനാധിപത്യ സംവിധാനത്തിൽ നിർണ്ണായക ശക്തിയായി മാറാനും വളരാനും കഴിയൂ. വിദ്യകൊണ്ട് പ്രബുദ്ധരാവുകയെന്ന് ഉത്ബോധിപ്പിച്ച ഗുരുദേവൻ, ഒരു ഘട്ടത്തിൽ ഇനി ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണ് വേണ്ടതെന്നും നിർദ്ദേശിച്ചു.
ഒരു വിഭാഗം ആരാധനാസ്വാതന്ത്ര്യത്തിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടപ്പോഴാണ് എല്ലാ ഹിന്ദുക്കൾക്കും ആരാധിക്കാനുള്ള അവസരം നൽകിക്കൊണ്ട് ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയത്. അറിവാണ് തത്വചിന്തയുടെ സാരമെന്നാണ് ഗുരു പഠിപ്പിച്ചതെന്നും ഗവർണർ ചൂണ്ടിക്കാട്ടി.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവന്റെ ഏകലോക ദർശനം സ്വാംശീകരിക്കുകയാണ് ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിലൂടെ ലക്ഷ്യമിടുന്നതെന്നും വിശ്വദർശനമാണ് ഗുരുദേവൻ പകർന്നു തന്നതെന്നും അദ്ദേഹം പറഞ്ഞു. ദൈവത്തിനും ദേവലായത്തിനും പുതിയ മാനം നൽകുകയാണ് ഗുരുദേവൻ തന്റെ പ്രതിഷ്ഠാ കർമ്മങ്ങളിലൂടെ ചെയ്തതെന്ന് ട്രസ്റ്ര് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു.
സമ്മേളനത്തിന് മുന്നോടിയായി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് മുൻ ട്രഷറർ സ്വാമി പരാനന്ദ ദീപം തെളിച്ചു. ട്രഷറർ സ്വാമി ശാരദാനന്ദ , ട്രസ്റ്റ് ബോർഡ് അംഗം സ്വാമി സൂക്ഷ്മാനന്ദ, ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, വൈസ് പ്രസിഡന്റ് വി.കെ. മുഹമ്മദ് , ജോയിന്റ് രജിസ്ട്രാർ സി.ടി. അജയകുമാർ എന്നിവർ പ്രസംഗിച്ചു.സ്വാമി സച്ചിദാനന്ദ രചിച്ച 'കുമാരനാശാൻ കണ്ട ഗുരുദേവൻ ', സ്വാമി ശിവസ്വരൂപാനന്ദ രചിച്ച 'മധുരമുള്ള കഥകൾ' എന്നീ പുസ്തകങ്ങൾ ഗവർണർ പ്രകാശനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |