കാസർകോട് : രണ്ടു തവണ ഉദുമ എം.എൽ.എയും സി.ഐ.ടി.യു സംസ്ഥാനസെക്രട്ടറിയും കാസർകോട് ജില്ലയിലെ മുതിർന്ന സി.പി.എം നേതാവുമായ പി രാഘവൻ (78) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം.
രാവിലെ വീട്ടിലും പിന്നാലെ ബേഡകം മുന്നാട് പീപ്പിൾസ് കോളേജിലും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.
കാസർകോട് ജില്ലയിൽ ട്രേഡ് യൂണിയൻ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ച തൊഴിലാളി നേതാവായിരുന്നു. 1991, 1996 തിരഞ്ഞെടുപ്പുകളിലാണ് നിയമസഭയിലെത്തിയത്.
സി.ഐ.ടിയു സംസ്ഥാന സെക്രട്ടറി, ദീർഘകാലം സി.പി.എം കാസർകോട് ജില്ല സെക്രട്ടറിയേറ്റ് അംഗം എന്നീനിലകളിൽ പ്രവർത്തിച്ചു. ജില്ലയിലെ നിരവധി സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടറായിരുന്നു. ദിനേശ് ബീഡി കേന്ദ്ര സഹകരണസംഘം പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. തൊഴിലാളി സമരങ്ങളിൽ പങ്കെടുത്തു പൊലീസ് മർദ്ദനമേല്കുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തു.
പരേതരായ ചേവിരി രാമൻ നായരുടെയും പേറയിൽ മാണിയമ്മയുടെയും മകനാണ്. കെ.കമലാക്ഷിയാണ് ഭാര്യ. മക്കൾ: കെ.ആർ.അജിത്കുമാർ (എം.ബി.എ കോളേജ് മുന്നാട്), കെ.ആർ. അരുൺകുമാർ (ഏഷ്യാനെറ്റ് ന്യൂസ്, ഗൾഫ് ബ്യൂറോ ചീഫ്). മരുമക്കൾ: കെ.എസ്. ദീപ (സീനിയർ ക്ലർക്ക്, കളക്ടറേറ്റ്, കാസർകോട്), അനുഷ (കോഴിക്കോട്). സഹോദരങ്ങൾ: പി.നാരായണി അമ്മ (കുണ്ടംപാറ), പി. ജാനകി (ഒറ്റമാവുങ്കാൽ), പരേതരായ പി. കൃഷ്ണൻ നായർ (അരിച്ചെപ്പ്), പി. നാരായണൻ നായർ (പയ്യങ്ങാനം), പി. കുഞ്ഞിരാമൻ നായർ (പാലക്കുണ്ട്).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |