തിരുവനന്തപുരം: ഇന്നലെ രാവിലെ സി.പി.എം അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം നടന്ന എ.കെ.ജി സെന്ററായിരുന്നു മുഖ്യശ്രദ്ധാ കേന്ദ്രം. യോഗത്തിൽ സജി ചെറിയാൻ രാജിവയ്ക്കുന്നതാണ് നല്ലതെന്ന തീരുമാനം എടുത്തിരുന്നെങ്കിലും വിവരം പുറത്തുപോയിരുന്നില്ല.
10.20ന് യോഗം തുടങ്ങി 11.13ന് എത്തിയ സജി ചെറിയാനോട് തീരുമാനത്തെക്കുറിച്ച് നേതാക്കൾ സൂചിപ്പിച്ചു. സജി ചെറിയാൻ തന്റെ ഭാഗം വിശദീകരിച്ചു.
ഒരു മണിക്കൂറും 20 മിനിട്ടും യോഗം നീണ്ടു. രാവിലെ 9ന് നിയമസഭ ചേർന്ന് ബഹളംമൂലം എട്ടുമിനിട്ടിനുള്ളിൽ പിരിഞ്ഞ ശേഷമായിരുന്നു അവൈലബിൾ സെക്രട്ടേറിയറ്റ് യോഗം. സെക്രട്ടേറിയറ്റിലെ തന്റെ ഓഫീസിലായിരുന്ന സജിയെ യോഗത്തിലേക്കു വിളിച്ചുവരുത്തുകയായിരുന്നു. മന്ത്രി വി.എൻ.വാസവനും ഒപ്പമുണ്ടായിരുന്നു
സെക്രട്ടേറിയറ്റ് തീരുമാനം പുറത്തുപോകാത്തതിനാൽ രാജി തീരുമാനം അടുത്ത ദിവസത്തിലേക്ക് നീളുമെന്ന അഭ്യൂഹം അതിനിടെ പരന്നു. വൈകിട്ട് നടന്ന മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി തന്റെ ഓഫീസിൽ സജി ചെറിയാനുമായി ചർച്ച നടത്തി. രാജി പ്രഖ്യാപിക്കാൻ നിർദ്ദേശിച്ചു. മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തുന്ന നോർത്ത് ബ്ലോക്കിലെ മീഡിയാ റൂമിലായിരുന്നു പ്രഖ്യാപനം.
'എന്തിന് രാജി ?'
വൻ മാദ്ധ്യമപ്പടയാണ് എ.കെ.ജി സെന്ററിനു മുന്നിൽ തമ്പടിച്ചിരുന്നത്. രാവിലെ 11.51ന് സജി ചെറിയാൻ എ.കെ.ജി സെന്ററിൽ നിന്ന് പുറത്തേക്ക്. ഒട്ടും പ്രസന്നമല്ലാത്ത മുഖഭാവം, ടെൻഷൻ നിറഞ്ഞ ശരീരഭാഷ. രാജിവയ്ക്കുമോ എന്ന് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ 'എന്തിന്' എന്ന മറുചോദ്യമായിരുന്നു മറുപടി. വീണ്ടും ചോദ്യങ്ങൾ ഉയർന്നപ്പോൾ 'എന്താ പ്രശ്നം, എല്ലാം ഇന്നലെ സഭയിൽ പറഞ്ഞല്ലോ' എന്ന് വ്യക്തമാക്കി. അതോടെ തത്കാലം രാജിയില്ല എന്ന് ചാനലുകളിൽ ബ്രേക്കിംഗ് ന്യൂസുകൾ നിറഞ്ഞു.
എ.വിജയരാഘവൻ, മന്ത്രിമാരായ വി.എൻ. വാസവൻ, മുഹമ്മദ് റിയാസ്, പി.രാജീവ്, കെ. രാധാകൃഷ്ണൻ തുടങ്ങിയവർ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. യോഗശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം പുറത്തേക്കു പോയത്. സെക്രട്ടേറിയറ്റ് തീരുമാനത്തിന്റെ വാർത്താക്കുറിപ്പ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. മന്ത്രിസഭാ യോഗത്തിനുശേഷം വൈകിട്ട് 5.45ന് സജി ചെറിയാൻ വാർത്താസമ്മേളനം നടത്തുമെന്ന് 5.30ന് അറിയിപ്പുവന്നതോടെ രാജിക്കാര്യം ഉറപ്പായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |