SignIn
Kerala Kaumudi Online
Friday, 20 September 2024 1.45 AM IST

ക്യാപ്റ്റന്റെ രണ്ടാം ഇന്നിംഗ്സിൽ ആദ്യവിക്കറ്റ്, കളഞ്ഞു കുളിച്ച് സജി ചെറിയാൻ

Increase Font Size Decrease Font Size Print Page
saji-cherian

തിരുവനന്തപുരം: ഒന്നാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് രണ്ടാം ഇന്നിംഗ്സിനെത്തിയ ക്യാപ്റ്റൻ പിണറായി വിജയന്റെ ടീമിന് ഒന്നാം വാർഷികത്തിൽ ആദ്യവിക്കറ്റ് നഷ്ടമായി. വെറ്ററൻ താരങ്ങളെ മാറ്റി പുതുമുഖങ്ങളുടെ ടീമിനെ ഇറക്കിയ രണ്ടാം ഇന്നിംഗ്സിൽ സജി ചെറിയാൻ വകതിരിവില്ലാതെ കളിച്ച് വിക്കറ്റ് തുലയ്‌ക്കുകയായിരുന്നു.

പാർട്ടി പരിപാടിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന ആരോപണത്തിലാണ് സാംസ്‌കാരിക,ഫിഷറീസ് മന്ത്രിസ്ഥാനം സജി ചെറിയാന് രാജിവയ്ക്കേണ്ടിവന്നത്. ഇത് ടീമിന് ക്ഷീണമായി.

രണ്ടാം പിണറായി സർക്കാർ ഒരുവർഷവും ഒന്നരമാസവും പിന്നിടുമ്പോൾ കളംനിറഞ്ഞത് വിവാദങ്ങളുടെ ബൗൺസറുകളായിരുന്നു.ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് പിടിച്ചു നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി വിക്കറ്റ് തെറിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നമിട്ടുള്ള ബൗൺസറുകളായിരുന്നു എല്ലാം. വെളിപ്പെടുത്തലുകളുടെ ചാകരയുമായി സ്വർണക്കടത്ത് കേസ് രണ്ടാം വേലിയേറ്റം, അതിനെതിരേയുള്ള പ്രതിഷേധങ്ങൾ, കറുപ്പു മാസ്‌ക്, വിമാനത്തിലെ പ്രതിഷേധം, അതിൽ ഇ.പി. ജയരാജന്റെ പ്രതിരോധം, പി.സി. ജോർജിന്റെ അറസ്റ്റ്, രാഹുൽ ഗാന്ധി എം.പി.യുടെ ഓഫീസ് ആക്രമണം, എ.കെ.ജി. സെന്ററിലെ ബോംബേറ്...ഒടുവിൽ ഭരണഘടനയെ അവഹേളിച്ച് പരിക്കേറ്റ് സജി ചെറിയാന്റെ രാജിയും.

പരിചയസമ്പന്നരായ നേതാക്കളുണ്ടായിരുന്ന ഒന്നാം പിണറായി സർക്കാരിൽ രാജിവച്ച മന്ത്രിമാർ അഞ്ചായിരുന്നു. അധികാരമേറ്റ് ആറുമാസത്തിനുള്ളിൽ മുഖ്യമന്ത്രിയുടെ വിശ്വസ്തൻ എന്നറിയപ്പെട്ടിരുന്ന ഇ.പി.ജയരാജനാണ് ആദ്യം പുറത്തായത്. ബന്ധുനിയമന വിവാദത്തിൽ കുരുങ്ങിയാണ് അദ്ദേഹം 2016 ഒക്ടോബർ 14ന് വ്യവസായമന്ത്രി പദം രാജിവച്ചത്. പിന്നീട് വിജിലൻസ് കുറ്റവിമുക്തനാക്കുകയും കോടതി അത് ശരിവയ്ക്കുകയും ചെയ്തെങ്കിലും മന്ത്രിസ്ഥാനത്തേക്ക് തിരിച്ചുവരാൻ രണ്ടുവർഷമെടുത്തു. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രൻ ഒരുചാനൽ ഒരുക്കിയ പെൺകെണിയിലാണ് കുടുങ്ങിയത്. ആ സംഭാഷണം ചാനൽ 2017 മാർച്ച് 26ന് പുറത്തുവിട്ടു. അന്നുതന്നെ ശശീന്ദ്രൻ രാജിവച്ചു. തുടർന്ന് തോമസ് ചാണ്ടി മന്ത്രിയായി. കായൽ കൈയേറ്റ വിവാദത്തിൽ 2017നവംബർ 15ന് അദ്ദേഹവും രാജിവച്ചു. കുറ്റവിമുക്തനായ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. 2018 നവംബർ 26ന് ജലവിഭവ മന്ത്രിയായിരുന്ന മാത്യൂ ടി.തോമസ് ജെ.ഡി.എസിലെ ധാരണപ്രകാരം രാജിവച്ചു,​ പകരം കെ.കൃഷ്ണൻകുട്ടി മന്ത്രിയായി. ബന്ധുനിയമന വിവാദത്തിൽ കുടുങ്ങിയ കെ. ടി. ജലീൽ ആണ് രാജിവച്ച അഞ്ചാമൻ. മന്ത്രിസ്ഥാനത്ത് തുടരാൻ യോഗ്യനല്ലന്ന ലോകായുക്താ ഉത്തരവിനെതുടർന്ന് 2021 ഏപ്രിൽ 13നാണ് അദ്ദേഹം രാജിവച്ചത്.

വി.എസ്.അച്യുതാനന്ദന്റെ കാലത്ത് വിമാനത്തിൽ ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്ന ആരോപണത്തിൽ പി. ജെ. ജോസഫ് മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ജോസഫ് കുറ്റവിമുക്തനാകും വരെ ടി.യു.കുരുവിളയും മോൻസ് ജോസഫും മന്ത്രിസ്ഥാനം വഹിച്ചു. ഗതാഗതമന്ത്രിയായിരുന്ന മാത്യു.ടി.തോമസ് രാജിവച്ചത് സ്വന്തം പാർട്ടി മുന്നണി ഉപേക്ഷിച്ചതോടെയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SAJI CHERIAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.