ന്യൂഡൽഹി:കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തിൽ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥനാകുന്നതെന്ന് വിദേശകാര്യ, പാർലമെന്ററി കാര്യ സഹമന്ത്രി വി.മുരളീധരൻ ചോദിച്ചു.
ഓഖി ചുഴലിക്കാറ്റുണ്ടായപ്പോൾ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ പോലും പോകാത്ത മുഖ്യമന്ത്രിക്ക് ജയശങ്കർ ജനങ്ങൾക്കിടയിൽ ഇറങ്ങിയത് കാണുമ്പോൾ അത്ഭുതം തോന്നുന്നത് സ്വാഭാവികമാണ്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കുന്ന സമീപനമാണ് നരേന്ദ്രമോദി സർക്കാരിന്റേത്. കേന്ദ്ര പദ്ധതികൾ പരിശോധിക്കാനും വികസനപ്രവർത്തനം വിലയിരുത്താനുമുള്ള അധികാരം രാജ്യത്തെ എല്ലാ മന്ത്രിമാർക്കുമുണ്ടെന്നും വി.മുരളീധരൻ പറഞ്ഞു.
ലോകകാര്യങ്ങൾ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്ലൈ ഓവർ നോക്കാൻ വന്നിരിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. വിദേശകാര്യ മന്ത്രി എന്നു പറഞ്ഞാൽ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രി എന്നാണ് മുഖ്യമന്ത്രി ധരിച്ചിട്ടുള്ളതെങ്കിൽ അത് തിരുത്തണം. ലൈഫ് മിഷൻ കേസിൽ സി.ബി.ഐ അന്വേഷണം തടയാൻ അരക്കോടിയിലധികം രൂപ കേസ് നടത്തിപ്പിന് ചിലവഴിച്ചതിനെയും വി.മുരളീധരൻ വിമർശിച്ചു. കേന്ദ്ര ഏജൻസികളെ തടയാൻ പൊതുഖജനാവിൽ നിന്ന് ലക്ഷങ്ങൾ വാരിയെറിയുന്ന പിണറായി വിജയൻ എന്താണ് ഭയക്കുന്നത്. മടിയിൽ കനമില്ല എന്ന് ആവർത്തിക്കുയും സി.ബി.ഐയെ തടസപ്പെടുത്തുകയും ചെയ്യുന്നതിൽ നിന്ന് തന്നെ കാര്യങ്ങൾ വ്യക്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |