തിരുവനന്തപുരം: സർക്കാർ സർവീസിലെ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സുപ്രീംകോടതി വിധി പാലിച്ചാണിത്. കേന്ദ്രസർക്കാർ നിയമനങ്ങളിൽ സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിച്ച് പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടത്തിന്റെ അടിസ്ഥാനത്തിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ സമർപ്പിച്ച കരട് ഗൈഡ് ലൈൻ അംഗീകരിക്കും.
വിവിധ വകുപ്പുകളിലെ സ്പെഷ്യൽ റൂൾസ് ഭേദഗതി വരുത്തുന്നതിനും റോസ്റ്റർ സിസ്റ്റം നിലനിർത്തുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിക്കും. നേരിട്ട് നിയമനം നടത്തുന്ന തസ്തികകളിൽ സ്ഥാനക്കയറ്റം വഴിയും നിയമനം നടത്തുന്നുണ്ടെങ്കിൽ ഭിന്നശേഷി ജീവനക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണം അനുവദിക്കും.
അദ്ധ്യാപകർക്ക് സംരക്ഷണാനുകൂല്യം
എയിഡഡ് സ്കൂളുകളിൽ 2011-12 മുതൽ 2014-15 വരെ അധിക തസ്തികകളിൽ നിയമിക്കപ്പെട്ട് അംഗീകാരം ലഭിച്ച അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും വ്യവസ്ഥളോടെ സംരക്ഷണാനുകൂല്യം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായ ജി.ആർ.ഇ.എഫ്, ബി.ആർ.ഒ എന്നിവയിൽ നിന്നു വിരമിച്ചവർ,അവരുടെ ഭാര്യ,വിധവ എന്നിവരെ യഥാർത്ഥ താമസത്തിന് ഉപയോഗിക്കുന്ന കെട്ടിടങ്ങളിലെ വസ്തുനികുതി അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കി ഉത്തരവിറക്കും. 313 ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രാഥമിക ജലപരിശോധനാ ലാബുകൾ സ്ഥാപിക്കാൻ അംഗീകരാം നൽകി.
നഴ്സിംഗ് കോളേജുകൾക്ക് ഭരണാനുമതി
കൊല്ലം, മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജുകളോടനുബന്ധിച്ച് നഴ്സിംഗ് കോളേജ് ആംരംഭിക്കുന്നതിന് ഭരണാനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2022-23 അദ്ധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്നതിന് 14 അദ്ധ്യാപക തസ്തികകളും 22 അനദ്ധ്യാപക തസ്തികകളും സൃഷ്ടിക്കും.
പ്രിൻസിപ്പൽ നിയമനം: ഡെപ്യൂട്ടേഷനും പരിഗണിക്കും
ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ നിയമനത്തിനുള്ള യോഗ്യതയിൽ ഇളവു നൽകി സർക്കാർ. കോളേജുകളിൽ നിന്ന് മാറി മറ്റിടങ്ങളിൽ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്യുന്നവരുടെ സേവന കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കും.
നാലു വർഷത്തിലേറെയായി അറുപത് ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ പ്രിൻസിപ്പൽ പദവി ഒഴിഞ്ഞുകിടക്കുകയാണ്. 15 വർഷം സർവീസും ഗവേഷണ ബിരുദവും യു.ജി.സി അംഗീകൃത ജേർണലുകളിൽ ചുരുങ്ങിയത് 10 പ്രസിദ്ധീകരണങ്ങളുമെന്ന യു.ജി.സി യോഗ്യത നേരത്തേ സംസ്ഥാനം അംഗീകരിച്ചിരുന്നതാണ്. അധ്യാപന, ഗവേഷണ മേഖലകൾക്ക് പുറത്ത് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജോലി ചെയ്ത കാലയളവ് പ്രിൻസിപ്പൽ നിയമനത്തിന് ഇതുവരെ പരിഗണിച്ചിരുന്നില്ല. സീനിയോരിറ്റി മാനദണ്ഡമാക്കി നിയമനത്തിന് സർക്കാർ ശ്രമിച്ചെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ തടഞ്ഞതോടെയാണ്, യു.ജി.സി റഗുലേഷൻ അംഗീകരിച്ചത്. യു.ജി.സി ചട്ടം പാലിക്കുമെന്ന് സുപ്രീംകോടതിയിൽ സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |