# ഏനാത്തിൽ ദുരന്തത്തിനിരയായത്
മടവൂരിൽനിന്നു പോയ കുടുംബം
അടൂർ:കിളിമാനൂരിലെ മടവൂരിൽ നിന്ന് പന്തളത്തെ ആശുപത്രിയിലേക്ക് പോയ മൂന്നംഗ കുടുംബത്തിന്റെ കാറിൽ നിയന്ത്രണം വിട്ട മറ്റൊരു കാർ വന്നിടിച്ച് മാതാപിതാക്കളും മകനും ദാരുണമായി മരിച്ചു. മടവൂർ തൃക്കുന്നത്ത് കളരിയിൽ ശ്രീഭദ്രകാളീ ദേവീക്ഷേത്രത്തിലെ മേൽശാന്തിയായ ചാങ്ങയിൽകോണം വലംപിരിപള്ളിൽ മഠത്തിൽ രാജശേഖര ഭട്ടതിരി (66), ഭാര്യ ശോഭാദേവി (62),ഏകമകൻ നിഖിൽ രാജ് (32) എന്നിവരാണ് മരിച്ചത്.തിരുവനന്തപുരം ടെക്നോ പാർക്കിലെ സോഫ്റ്റ് വെയർ എൻജിനീയറായിരുന്നു നിഖിൽ രാജ്. ഒരുവർഷം മുമ്പായിരുന്നു വിവാഹം. ഭാര്യ രേഖ മൂന്ന് മാസം ഗർഭിണിയാണ്.
കോഴിക്കോട്ടുനിന്ന് ചടയമംഗലത്തേക്ക് വന്ന കാറാണ് വളവുതിരിയാതെ നേരെ ഇവരുടെ കാറിൽ വന്നിടിച്ചത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം കാരണം.ആ കാറിലുണ്ടായിരുന്ന ചടയമംഗലം അനസ് മൻസിൽ അനസ് (26), മേലേതിൽ വീട്ടിൽ ജിതിൻ (26), ജ്ജാസ് മൻസിൽ അജാസ് (29), പുനക്കുളത്ത് വീട്ടിൽ അജാസ് അഹമ്മദ് (23) എന്നിവർക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല.ഇന്നലെ രാവിലെ ആറേകാലോടെ എം. സി റോഡിൽ ഏനാത്തിനും അടൂരിനുമിടയിലായിരുന്നു അപകടം.
രാജശേഖര ഭട്ടതിരിക്ക് പ്രമേഹ ചികിത്സ നടത്താൻ പന്തളം കുളനട മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു കുടുംബം.മകൻ നിഖിൽ രാജാണ് മാരുതി സെലേറിയോ കാർ ഓടിച്ചിരുന്നത്.
വന്നിടിച്ച മാരുതി ബ്രെസ കാർ ഇവരുടെ കാറിനെ അമ്പത് മീറ്ററോളം പിന്നിലേക്ക് തള്ളി. നാട്ടുകാരും വഴിയാത്രക്കാരും ഏനാത്ത് പൊലീസും ചേർന്ന് പതിനഞ്ച് മിനിട്ടിനുള്ളിൽ കാറിലുണ്ടായിരുന്നവരെ പുറത്തെടുത്തെങ്കിലും രാജശേഖര ഭട്ടതിരിയും ശോഭാദേവിയും മരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് നിഖിൽരാജ് മരിച്ചത്.പോസ്റ്റുമാർട്ടം നടത്തിയ മൃതദേഹങ്ങൾ ഇന്നലെ വൈകിട്ട് ഏഴു മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |