തിരുവനന്തപുരം: സംസ്ഥാനത്ത് 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് സൗജന്യ കരുതല്‍ ഡോസ് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 60 വയസിന് മുകളിലുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നണി പോരാളികള്‍ക്കുമാണ് സൗജന്യ കരുതല്‍ ഡോസ് നല്‍കിയിരുന്നത്.
ഇന്ന് ആകെ 1002 കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങൾ പ്രവര്‍ത്തിച്ചു. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 97 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 249 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്കായി 656 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്. സംസ്ഥാനത്ത് ഇപ്പോഴും കൊവിഡ് വ്യാപനം കുറഞ്ഞിട്ടില്ല. അതിനാല്‍ തന്നെ എല്ലാവരും കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. ഇതോടൊപ്പം വാക്‌സിനിലൂടെ പ്രതിരോധവും ഉറപ്പാക്കണം. വാക്‌സിനെടുക്കാന്‍ ശേഷിക്കുന്നവര്‍ വാക്‌സിനെടുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വാക്‌സിൻ ക്ഷാമമില്ല. ഒന്നും രണ്ടും ഡോസ് കൊവിഡ് വാക്‌സിന്‍ സമയബന്ധിതമായി എടുത്താല്‍ മാത്രമേ ശരിയായ പ്രതിരോധം ലഭിക്കുകയുള്ളൂ. മാസങ്ങള്‍ കഴിയുന്നതോടെ രോഗാണുക്കളുടെ പ്രതിരോധശേഷി കൂടുന്നതിനാലും വാക്‌സിനിലൂടെയുള്ള പ്രതിരോധശേഷി കുറയുന്നതിനാലും അര്‍ഹരായ എല്ലാവരും കരുതല്‍ ഡോസ് എടുക്കേണ്ടതാണ്. രണ്ടാം ഡോസ് വാക്‌സിന്‍ എടുത്ത് ആറ് മാസത്തിന് ശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്ത് പോകുന്നവര്‍ക്ക് 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. 75 ദിവസം മാത്രമേ സൗജന്യമായി കരുതല്‍ ഡോസ് എടുക്കാന്‍ സാധിക്കുകയുള്ളൂ. സെപ്‌തംബര്‍ മാസം അവസാനം വരെയാണ് സൗജന്യ വാക്‌സിൻ നൽകുന്നത്.
12 മുതല്‍ 14 വരെ പ്രായമുള്ള 71 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 36 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 15 മുതല്‍ 17 വരെ പ്രായമുള്ള 85 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 59 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ള 89 ശതമാനം പേര്‍ക്ക് രണ്ടാം ഡോസും പത്ത് ശതമാനം പേര്‍ക്ക് കരുതല്‍ ഡോസും നല്‍കിയതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |