തിരുവനന്തപുരം: കഴിഞ്ഞ ദിവസം മങ്കിപോക്‌സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശിയുടെ ഹൈ റിസ്‌ക് സമ്പർക്ക പട്ടികയിലുള്ളവർ അഞ്ചു ജില്ലകളിലുള്ളവരാണെന്ന് കണ്ടെത്തിയതോടെ ഇവിടങ്ങളിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളാണിത്. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം സാഹചര്യം വിലയിരുത്തി.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഈ മാസം 12ന് യു.എ.ഇ സമയം വൈകിട്ട് അഞ്ചിന് ഷാർജയിൽ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട 6 ഇ 1402 ഇൻഡിഗോ വിമാനത്തിൽ സീറ്റ് നമ്പർ 30 സിയിലെ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. വിമാനത്തിൽ 164 യാത്രക്കാരും 6 കാബിൻ ക്രൂവുമാണ് ഉണ്ടായിരുന്നത്.
രോഗിയുടെ തൊട്ടടുത്ത സീറ്റുകളിലിരുന്ന 11 പേരെ കൂടാതെ അദ്ദേഹത്തിന്റെ അച്ഛനും അമ്മയും, ഓട്ടോ ഡ്രൈവർ, ടാക്‌സി ഡ്രൈവർ, സ്വകാര്യ ആശുപത്രിയിലെ ഡെർമറ്റോളജിസ്റ്റ് ഉൾപ്പെടെ 16പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്. എമിഗ്രേഷൻ ക്ലിയറൻസ് ഉദ്യോഗസ്ഥരേയും രോഗിയുടെ ബാഗേജ് കൈകാര്യം ചെയ്തവരെയും നിരീക്ഷിക്കും. വിമാനത്തിലെ മറ്റ് യാത്രക്കാരുടെ വിവരങ്ങളും പൊലീസ് സഹായത്തോടെ ശേഖരിക്കുന്നുണ്ട്.
നിരീക്ഷണത്തിന് മോണിറ്ററിംഗ് സെൽ
ഹൈ റിസ്‌ക് വിഭാഗത്തിലുള്ളവരെ രാവിലെയും വൈകിട്ടും വിളിച്ച് വിവരങ്ങൾ അന്വേഷിക്കും
രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ പരിശോധന നടത്തും
വിമാനത്തിൽ യാത്രചെയ്തവർ 21 ദിവസം സ്വയം നിരീക്ഷിക്കണം
രോഗ ലക്ഷണമുണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം
നിരീക്ഷണത്തിന് സംസ്ഥാന തലത്തിൽ മോണിറ്ററിംഗ് സെൽ
എല്ലാ ജില്ലകൾക്കും മാർഗനിർദ്ദേശം
ലക്ഷണങ്ങളുണ്ടെങ്കിൽ പരിശോധന
പനിയുമായി ആശുപത്രികളിലെത്തുന്നവർക്ക് ലക്ഷണങ്ങളുണ്ടെങ്കിൽ മങ്കിപോക്‌സ് പരിശോധിക്കും. എല്ലാ ജില്ലകളിലും ഐസൊലേഷൻ കേന്ദ്രം സജ്ജമാക്കും. വിദഗ്ദ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജുകളിൽ പ്രത്യേക സൗകര്യമൊരുക്കും.
സഹായത്തിന് വിളിക്കാം
ദിശ 104, 1056, 0471 2552056
'എയർപോർട്ടുകളിൽ ജാഗ്രത പാലിക്കണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ല".
-വീണാ ജോർജ്, ആരോഗ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |