മലപ്പുറം: മുസ്ളിംലീഗ് സംസ്ഥാന പ്രവർത്തകസമിതി യോഗത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി രാജിഭീഷണി മുഴക്കിയെന്ന വാർത്ത നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണെന്ന് മുസ്ളിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ്ജ് പി.എം.എ. സലാം. പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരെ വ്യക്തിപരമായ വിമർശനം ആരും ഉയർത്തിയിട്ടില്ല. വിശദമായ ചർച്ചകൾക്ക് അപ്പുറത്തേക്ക് ഒന്നുമുണ്ടായില്ല. സംസ്ഥാന സർക്കാരിനെതിരെ നിരവധി സമരങ്ങൾക്ക് നേതൃത്വമേകിയ ആളാണ് കുഞ്ഞാലിക്കുട്ടി. പാർട്ടിയെടുക്കുന്ന തീരുമാനങ്ങളിൽ ഒറ്റക്കെട്ടായി എല്ലാവരും കൂടെയുണ്ടാവാറുണ്ട്. ചന്ദ്രികയുടെ കടം പെരുകാനുള്ള കാരണം പഠിക്കണമെന്നും കടം കൂടുന്ന സ്ഥിതി ഉണ്ടാവരുതെന്നും പറഞ്ഞത് എല്ലാവരും അംഗീകരിച്ചു. ഹദിയ കാമ്പെയിനിലൂടെ പിരിച്ചെടുത്ത 12.34 കോടിയിൽ 10 കോടി ചന്ദ്രികയുടെ കുടിശ്ശിക തീർക്കാൻ ഉപയോഗിക്കും. സർക്കാരിന്റെ തെറ്റായ നടപടികൾക്കെതിരെ ഇനിയും സമരം നടത്തുമെന്നും വഖഫ് സംരക്ഷണത്തിനുള്ള സമരങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |