2025ഓടെ 254.02 കോടിയുടെ പ്രവൃത്തികൾ പൂർത്തിയാക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ
കൊല്ലം: വൈദ്യുതി മേഖലയിൽ പ്രസരണ, വിതരണ ശൃംഖലയുടെ സമഗ്ര പുനരുദ്ധാരണത്തിനായി ജില്ലയ്ക്ക് 254.02 കോടി രൂപ അനുവദിച്ചു. വിതരണ നഷ്ടം കുറയ്ക്കുന്നതിനും നവീകരണത്തിനുമുളള പദ്ധതികൾക്കായി കൊല്ലം സർക്കിളിന് 68.7 കോടി, കൊട്ടാരക്കര സർക്കിളിന് 75.81 കോടി രൂപയും ലഭിച്ചു. പ്രസരണ നഷ്ടം കുറയ്ക്കുന്നതിനുമുളള പദ്ധതികൾക്കായി 109.51 കോടിരൂപയുടെ അനുമതിയാണ് ലഭിച്ചത്. 2025 ഓടെ പ്രവൃത്തികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതോടെ ജില്ലയിലെ വൈദ്യുതി വിതരണ, പ്രസരണ നഷ്ടം ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കേന്ദ്രാവിഷ്കൃത പദ്ധതി ആർ.ഡി.എസ്.എസിൽ (റീവാമ്പട് ഡിസ്ട്രിബ്യുഷൻ സെക്ടർ സ്കീം) നിന്നാണ് തുക വകയിരുത്തിയത്.
മോണിട്ടറിംഗ് കമ്മിറ്റി
പദ്ധതി നിർവഹണത്തിനും നിരീക്ഷണത്തിനുമായി ജില്ലാതല മോണിട്ടറിംഗ് കമ്മിറ്റി നിലവിൽ വന്നു. കമ്മിറ്റി ചെയർമാനായ എൻ.കെ. പ്രേമചനന്ദ്രൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രഥമ യോഗത്തിൽ മന്ത്റി ജെ. ചിഞ്ചുറാണിയുടെ പ്രതിനിധി എസ്. സന്ദീപ്, ജില്ല ഡെവലപ്പ്‌മെന്റ് കമ്മിഷണർ ആസിഫ്, വൈദ്യുതി ബോർഡ് ഡെപ്യുട്ടി ചീഫ് എൻജിനീയർമാരായ പി.ലിൻ, വി.വി. സുനിൽകുമാർ. ട്രാൻസ്മിഷൻ എക്‌സിക്യുട്ടീവ് എൻജിനീയർ സോണി ഫ്രാൻസിസ്, പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റ് അസി.എക്‌സിക്യുട്ടീവ് എൻജിനീയർ എ. ശ്യാംകുമാർ തുടങ്ങിയവർ പങ്കെടുത്തു. മൂന്ന് മാസത്തിലൊരിക്കൽ യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്താനും സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനും തീരുമാനിച്ചു.
100 ശതമാനം കേന്ദ്രഫണ്ട്
പേരൂർ, വാളകം, ഈസ്റ്റ് കല്ലട എന്നിവിടങ്ങളിൽ പുതിയ 33 കെ.വി. സബ് സ്റ്റേഷനുകൾ
മറ്റ് സബ് സ്റ്റേഷനുകളിൽ ശേഷിവികസന പ്രവർത്തികൾ
24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി വിതരണം
കൊല്ലം കോർപ്പറേഷനിലെ മുഴുവൻ 11 കെ.വി വൈദ്യുതി ലൈനുകളിലും ആധുനിക ആർ.എം.യു (റിംഗ് മെയിൻ യൂണിറ്റ്) സംവിധാനം
കോർപ്പറേഷനിലെ മുഴുവൻ 11 കെ.വി ലൈനുകളും ഭൂഗർഭ കേബിൾ ലൈനുകളായോ ഇൻസുലേറ്റർ കണ്ടക്ടർ ലൈനുകളായോ മാറ്റി സ്ഥാപിക്കും
സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് 15 ശതമാനം കേന്ദ്രപങ്കാളിത്തം
''കേന്ദ്ര സർക്കാരിന്റെ മൂന്ന് ലക്ഷം കോടി രൂപ ചെലവിട്ടുളള ആർ.ഡി.എസ്.എസിന്റെ ഭാഗമായാണ് ജില്ലയിൽ വൈദ്യുതി മേഖലയുടെ നവീകരണം സാദ്ധ്യമാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോചെ ജില്ലയിലെ വൈദ്യുതി വിതരണ, പ്രസരണ നഷ്ടത്തിന്റെ അളവ് ഗണ്യമായി കുറയും." എൻ.കെ. പ്രേമചന്ദ്രൻ എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |