വില കൂടിയതോടെ കപ്പവിഭവങ്ങൾ ഒഴിവാക്കി ഹോട്ടലുകൾ
കൊച്ചി: താങ്ങാനാകാത്തവിധം വില കത്തിക്കയറിയതോടെ കപ്പയും കപ്പ-മീൻകറി പോലുള്ള കോംബോ വിഭവങ്ങളും ഹോട്ടലുകളുടെ മെന്യുവിൽ നിന്ന് പുറത്തേക്ക്. പുതുതലമുറയുടെ ഫാസ്‌റ്റ്‌ഫുഡ് പ്രേമവും കപ്പയുടെ പുറത്താകലിന് വഴിവച്ചിട്ടുണ്ട്.
കഴിഞ്ഞവർഷം മൂന്നുകിലോ കപ്പയ്ക്ക് 50 രൂപയായിരുന്നത് ഇപ്പോൾ ഒരുകിലോയ്ക്ക് 45-50 രൂപ എന്ന നിലയിലായിട്ടുണ്ട്. വിലവർദ്ധനയ്ക്ക് ആനുപാതികമായി വിഭവങ്ങളുടെ വിലകൂട്ടിയാൽ വാങ്ങാനാളുണ്ടാവില്ല. ഇത് വലിയ നഷ്‌ടത്തിന് കാരണമാകുമെന്നതിനാലാണ് കപ്പയെ കൈവിടുന്നതെന്ന് ഹോട്ടലുകാർ പറയുന്നു. ഭക്ഷണപ്രിയർക്ക് ബർഗർ, മന്തി, അൽഫാം തുടങ്ങിയവയോട് താത്പര്യമേറിയതും നാടൻവിഭവങ്ങൾ വിളമ്പുന്ന ഹോട്ടലുകൾക്ക് തിരിച്ചടിയാണ്.
വേണം പ്രോത്സാഹനം
വിദേശരുചികളുടെ അപ്രമാദിത്വം നാടൻവിഭവങ്ങളെ വിസ്മൃതിയിലാഴ്‌ത്താതിരിക്കാൻ സർക്കാർ ഇടപെടണമെന്ന് ഹോട്ടലുകൾ ആവശ്യപ്പെടുന്നു. വിദേശ വിനോദ സഞ്ചാരികൾ ഇഷ്ടപ്പെടുന്നത് കേരളത്തിന്റെ തനത് രുചിവിഭവങ്ങളാണ്. കപ്പവിഭവങ്ങളുടെ സ്വീകാര്യത കുറഞ്ഞത് ഗൗരവമായി കാണണം. നാടൻഭക്ഷണം പ്രോത്സാഹിപ്പിക്കാൻ നടപടിവേണം.
കപ്പ വില
(ഹോട്ടലുകൾക്ക് ലഭിക്കുന്നത്)
കഴിഞ്ഞവർഷം - ₹50 (മൂന്നുകിലോ)
ഇപ്പോൾ - ₹45 (ഒരുകിലോ)
വലിയനഷ്ടം
ഒരുകിലോ കപ്പകൊണ്ട് പരമാവധി മൂന്നുപ്ലേറ്റ് കപ്പവിഭവം നൽകാം. ചേരുവകൾ കൂടിയാകുമ്പോൾ ഇതുവലിയ നഷ്ടമാണ്. കൃഷിയോടുള്ള താത്പര്യക്കുറവ്, വന്യമൃഗശല്യം എന്നിവ കപ്പക്കൃഷി കുറയാൻ കാരണമായിട്ടുണ്ട്. ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് മുഖ്യകാരണം. കേരളത്തിൽ ഏകദേശം 62,000 ഹെക്‌ടറിൽ കപ്പക്കൃഷിയുണ്ടെന്നാണ് കണക്ക്. ഉത്‌പാദനം 26 ലക്ഷം ടണ്ണോളവും.
''കപ്പയ്ക്ക് എത്ര വിലകൂടിയാലും കപ്പവിഭവങ്ങൾക്ക് ഒരുപരിധി വരെ വിലകൂട്ടാൻ പറ്റില്ല. നഷ്ടംസഹിച്ച് വിഭവങ്ങളുണ്ടാക്കി പാഴാക്കാനും കഴിയില്ല. സംസ്ഥാനത്ത് ആരോഗ്യകരമായ ഭക്ഷണ സമ്പ്രദായം കൊണ്ടുവരാൻ സർക്കാർ ഇടപെടണം""
ജി.ജയപാൽ,
സംസ്ഥാന പ്രസിഡന്റ്,
കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |