കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിൽ പ്രതിയായ നടൻ ദിലീപിനെതിരെ അന്വേഷണ സംഘം കൂടുതൽ കുറ്റങ്ങൾ ചുമത്തും. പീഡനത്തിനു ക്വട്ടേഷൻ നൽകിയെന്നതടക്കമുള്ള ആരോപണങ്ങൾ നേരിടുന്ന ദിലീപിനെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ ചുമത്തിയിട്ടുള്ളത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലുള്ള തുടരന്വേഷണത്തിന്റെ ഭാഗമായി, തെളിവു നശിപ്പിക്കൽ കുറ്റം കൂടി ചുമത്തിയേക്കും. കഴിഞ്ഞ ജനുവരിയിൽ തുടങ്ങിയ തുടരന്വേഷണത്തിൽ ദിലീപിന്റെ സുഹൃത്തും ആലുവയിലെ ഹോട്ടലുടമയുമായ ശരത്തിനെ കേസിൽ പ്രതി ചേർത്തിരുന്നു. നടിയെ ആക്രമിച്ച കേസിൽ പതിനൊന്നാം പ്രതിയാണ് ശരത്ത്.
തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു നൽകാൻ ഹൈക്കോടതി വെള്ളിയാഴ്ച വരെ അന്വേഷണ സംഘത്തിന് സമയം നൽകിയിട്ടുണ്ട്. സമയം കളയാതെ കേസിന്റെ വിചാരണ പൂർത്തിയാക്കാൻ പ്രോസിക്യൂഷനും പ്രതിഭാഗവും സഹകരിക്കണമെന്ന് ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കോടതി അഭ്യർത്ഥിച്ചു. വിചാരണക്കോടതി കേസ് ജൂലായ് 22 നു പരിഗണിക്കാൻ മാറ്റി.
നടിയെ ആക്രമിച്ച കേസ്: അജകുമാർ സ്പെഷ്യൽ പ്രോസിക്യൂട്ടർ
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ പുതിയ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി വി.അജകുമാറിനെ സർക്കാർ നിയമിച്ചു. അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടറായി കെ.ബി.സുനിൽകുമാറിനെയും നിയമിച്ചിട്ടുണ്ട്. അതിജീവിതയുടെ ആവശ്യം പരിഗണിച്ചാണ് മുഖ്യമന്ത്റിയുടെ തീരുമാനം. നേരത്തെ രണ്ടു പബ്ലിക്ക് പ്രോസിക്യൂട്ടർമാർ വിചാരണക്കോടതിയുടെ പരാമർശങ്ങളിൽ പ്രതിഷേധിച്ച് രാജിവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |