ആശുപത്രികൾക്കും രോഗസാധ്യതയുള്ളവർക്കും മാർഗ്ഗനിർദ്ദേശം
തിരുവനന്തപുരം : പനിക്ക് ചികിത്സ തേടുന്നവരുടെ ശരീരത്തിൽ ചുവന്ന പാടുകൾ കണ്ടാൽ മങ്കിപോക്‌സ് പരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന് ആരോഗ്യവകുപ്പ് ആശുപത്രികൾക്ക് നിർദ്ദേശം നൽകി. മാർഗ്ഗ നിർദ്ദേശങ്ങൾ സർക്കാർ,സ്വകാര്യ ആശുപത്രികൾക്ക് ഒരുപോലെ ബാധകമാണ്.
ഐസൊലേഷൻ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളിൽ എത്തുന്ന രോഗികളെ അവർ ആവശ്യപ്പെട്ടാൽ മാത്രമേ സർക്കാർ ആശുപത്രികളിലേക്ക് അയയ്ക്കാവൂ.ഐസൊലേഷൻ സൗകര്യമുള്ള സർക്കാർ ആശുപത്രിയിൽ നിന്നു രോഗനില ഗുരുതരമായാൽ മാത്രമേ, മെഡിക്കൽ കോളേജിലേക്ക് അയയ്ക്കാവൂ.
കടുത്ത തലവേദന, ശരീരവേദന, തളർച്ച എന്നിവയ്ക്കാണ് ചികിത്സ തേടുന്നതെങ്കിലും ശരീരത്തിൽ ചുവന്ന പാടുകളില്ലെന്ന് ഉറപ്പാക്കണം.
വിദേശത്തുനിന്നെത്തുന്നവർക്ക് എയർപോർട്ടിലെ തെർമ്മൽ സ്‌കാനർ പരിശോധനയിൽ പനിയുണ്ടെന്ന് കണ്ടെത്തിയാൽ ദേഹത്ത് ചുവന്ന പാടുണ്ടോയെന്ന് മെഡിക്കൽ സംഘം പരിശോധിക്കും.
രോഗബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്ന വ്യക്തികൾ 21ദിവസം സ്വയം നിരീക്ഷിക്കണം. രോഗം ബാധിച്ച് ആശുപത്രിയിലെത്തുന്നവരെ ഐസൊലേറ്റ് ചെയ്തശേഷം ആശുപത്രി അധികൃതർ ജില്ലാ സർവൈലൻസ് ഓഫീസറെ(ഡി.എസ്.ഒ)അറിയിക്കണം. സമ്പർക്കമുണ്ടായാൽ ആരോഗ്യപ്രവർത്തകർ 21ദിവസം നിരീക്ഷിക്കണം.ലക്ഷണമുണ്ടെങ്കിൽ ഡ്യൂട്ടിയിൽ നിന്നു മാറി നിൽക്കണം.
പ്രഥമ സമ്പർക്ക പട്ടികയിൽ
രോഗിയുമായി മുഖാമുഖം വന്നവർ. ആരോഗ്യപ്രവർത്തകരടക്കം പി.പി.ഇ കിറ്റിടാതെ ഇടപെട്ടവർ, ദേഹത്തും കിടക്കയിലും വസ്ത്രത്തിലും സ്പർശിച്ചവർ, ലൈംഗിക ബന്ധം പുലർത്തിയവർ.
പി.പി.ഇ കിറ്റ് ധരിക്കണം
രോഗിയുമായി ഇടപഴകുമ്പോൾ പി.പി.ഇ കിറ്റ്, എൻ- 95 മാസ്‌ക്, ഗ്ലൗസ്, കണ്ണട എന്നിവ ധരിക്കണം.
രോഗിയെ എൻ-95 മാസ്‌കോ ട്രിപ്പിൾ ലെയർ മാസ്‌കോ ധരിപ്പിക്കണം.
മുറിവുകളുണ്ടെങ്കിൽ അത് മറയുന്നവിധം വസ്ത്രം പുതപ്പിക്കണം.
രോഗിയെ എത്തിച്ച ആംബുലൻസും ഉപകരണങ്ങളും അണുവിമുക്തമാക്കണം.
രോഗിയുമായി ബന്ധപ്പെട്ട സാധനങ്ങൾ മാർഗനിർദേശമനുസരിച്ച് നിർമാർജ്ജനം ചെയ്യണം.
നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീട് ജെ.എച്ച്.ഐ/ജെ.പി.എച്ച്.എൻ അല്ലെങ്കിൽ ആശവർക്കർ സന്ദർശിക്കണം.
പനി ഉണ്ടായാൽ, ഉടൻ ഐസൊലേറ്റ് ചെയ്ത് പരിശോധന നടത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |