കോഴിക്കോട്: സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നസുരേഷിന്റെ വിശ്വാസ്യത വർദ്ധിച്ചുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സ്വപ്നയുടേത് വെറും ആരോപണങ്ങൾ അല്ലെന്നും മാധ്യമത്തിനെതിരെ നൽകിയ കത്ത് പുറത്തുവന്നത് ഇതിന് തെളിവാണെന്നും സതീശൻ പറഞ്ഞു. സ്വപ്നയുമായി വ്യക്തിബന്ധം ഉണ്ടെന്ന് ജലീൽ സമ്മതിച്ചത് ഗുരുതരമായ സാഹചര്യമാണെന്നും സതീശൻ വ്യക്തമാക്കി.
കെ.ടി ജലീൽ മന്ത്രിയായിരിക്കെ യു.എ.ഇ കോൺസുലേറ്റുമായി ചേർന്ന് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന ഗുരുതരമായ ആരോപണവുമായി സ്വപ്‌ന സുരേഷ് ഇന്നലെയാണ് രംഗത്തെത്തിയത്. പാർട്ടിയിൽ സ്വാധീനമുണ്ടാക്കാനും നയതന്ത്രചാനലിൽ അനധികൃത ബിസിനസുകൾ നടത്താനും ജലീൽ കോൺസുലേറ്റിനെ ദുരുപയോഗിച്ചെന്നും സ്വപ്ന ആരോപിച്ചു.
സ്വപ്നയുടെ ആരോപണങ്ങൾ
യു.എ.ഇ ഭരണാധികാരിയുടെ പ്രിയം നേടാൻ സഹായിക്കണമെന്നും നയതന്ത്ര ചാനലിൽ പലതും ചെയ്യാമെന്നും പറഞ്ഞു. ഇക്കാര്യം താൻ കോൺസുൽ ജനറലിനോടു പറഞ്ഞു. നയതന്ത്ര ചാനലിലെ തന്റെ അനധികൃത ബിസിനസുകൾക്കു മുഖ്യമന്ത്രിയുടെയും ഭരണത്തിലുള്ള പാർട്ടിയുടെയും പിന്തുണ ഉറപ്പാക്കാമെന്ന് ജലീൽ സമ്മതിച്ചിട്ടുണ്ടെന്ന് കോൺസുൽ ജനറൽ മറുപടി നൽകി. ജലീലുമായി ചേർന്ന് കേരളത്തിനകത്തും പുറത്തും ബിസിനസുകൾ തുടങ്ങാൻ പദ്ധതിയുണ്ടെന്നും ഇതിനായി യു.എ.ഇ ഭരണാധികാരിയുടെ ഗുഡ്ബുക്കിൽ ജലീൽ വരണമെന്നും അദ്ദേഹം വിശദീകരിച്ചു. അതോടെ യു.എ.ഇ ഭരണാധികാരി ഷേഖ് ഖലീഫ ബിൻ സയദ് അൽ നഹ്യാന് കത്തെഴുതാൻ താൻ സഹായിച്ചു.
ജലീൽ കോൺസുലേറ്റിലേക്ക് അയച്ച ഇ മെയിൽ കത്ത് സാങ്കേതിക കാരണത്താൽ തുറന്നില്ല. കത്തിന്റെ കാര്യം ചോദിച്ച് ജലീൽ തുടരെ വിളിക്കുന്നതു ശല്യമായപ്പോൾ ഇടപെടാൻ കോൺസുൽ ജനറൽ നിർദ്ദേശിച്ചു. കത്തിന്റെ പകർപ്പ് വാട്ട്സാപ്പിൽ അയയ്ക്കാൻ നിർദ്ദേശിച്ചു. കത്തിലെ ഭാഷയും ഉളളടക്കവും ഭരണാധികാരിയെ അഭിസംബോധന ചെയ്യാൻ ഉചിതമല്ലെന്ന് വിലയിരുത്തി ചില പരിഷ്കാരങ്ങൾ നിർദ്ദേശിച്ചു.
ജലീൽ രാഷ്ട്രീയ നേട്ടത്തിനായി ഭരണാധികാരിയെ വിഡ്‌ഢിയാക്കാൻ നോക്കുകയായിരുന്നു. മന്ത്രിയായിരിക്കെ ജലീൽ യു.എ.ഇയുടെ താല്‌പര്യം സംരക്ഷിക്കാനെന്ന പേരിൽ ഇന്ത്യൻ പൗരന്മാർക്കെതിരെ യു.എ.ഇ ഭരണാധികാരിക്ക് കത്തെഴുതിയതു സത്യപ്രതിജ്ഞാലംഘനവും രാജ്യവിരുദ്ധവുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |