ഇൗ വർഷത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ മലയാളത്തിന് സുവർണ നേട്ടം.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ മികച്ച സംവിധായകനായി സച്ചി
മരണാനന്തര ബഹുമതി നേടിയപ്പോൾ, ഇതേ ചിത്രത്തിലൂടെ മികച്ച സഹനടനായി
ബിജുമേനോനും മികച്ച ഗായികയായി നഞ്ചിയമ്മയും സംഘട്ടത്തിന് മാഫിയ ശശിയും
പുരസ്കാരം നേടി. സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് ആണ് മികച്ച ചിത്രം.
ഇൗ ചിത്രത്തിലൂടെ മികച്ച നടിയായി അപർണബാലമുരളി തിരഞ്ഞെടുക്കപ്പെട്ടു.
സൂര്യയും അജയ്ദേവഗണും മികച്ച നടന്മാർ
സച്ചി ,ഇത്ര വേഗം മടങ്ങേണ്ടിയിരുന്നില്ല
തൃപ്പൂണിത്തുറയിലെ വസതിയിൽ വച്ച് കൗമുദി ടിവിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടി ചെയ്യാൻ പോയപ്പോഴാണ് സച്ചിയെ പരിചയപ്പെട്ടത്.തിരുവനന്തപുരത്ത് നിന്ന് രാവിലെ യാത്ര തിരിച്ചാണ് 11 മണിയോടെ സച്ചിയുടെ വീട്ടിൽ എത്തിയത്.ടീ ഷർട്ട് മാറ്റി മറ്റൊരു ഉടുപ്പ് ധരിക്കണമായിരുന്നു.സച്ചി ഒരു മുറി തുറന്നുതന്നു.ഡ്രെസ് ചെയ്ത് വന്നപ്പോൾ രണ്ടുപേരുടെയും ഉടുപ്പ് നീല കളറിലുള്ളത്. 'അഭിമുഖം തുടങ്ങുന്നതിനു മുമ്പേ നമ്മൾ മാച്ചാണല്ലോ "യെന്നായിരുന്നു സച്ചിയുടെ കമന്റ്.സച്ചിയെ ഞാൻ ആദ്യമായി കാണുകയായിരുന്നു.അയ്യപ്പനും കോശിയും സിനിമ കണ്ടതിനെക്കുറിച്ചും എനിക്കും ഭാര്യയ്ക്കും മോനും ഒരുപോലെ ഇഷ്ടമായതിനെക്കുറിച്ചുമൊക്കെ ഞാൻ പറഞ്ഞു.സച്ചി ആഹ്ളാദവാനായിരുന്നു.ബാക്ക് പെയിൻ ഉള്ളകാര്യം സൂചിപ്പിച്ചു.നടക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായിരുന്നു.തിരുവനന്തപുരത്തേക്ക് വന്നേനെയെന്നും യാത്ര ചെയ്യാൻ വയ്യാത്തതിനാലാണ് വീട്ടിലേക്ക് വരാമോയെന്ന് ചോദിച്ചതെന്നും സച്ചി പറയുന്നുണ്ടായിരുന്നു.അപ്പോൾ അവിടെ ജയൻനമ്പ്യാർ വന്നു.തന്റെ പുതിയ തിരക്കഥ ജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടിയാണെന്ന് സച്ചി പറഞ്ഞു.മറ്റുള്ളവരുടെ കഴിവ് അംഗീകരിക്കാനും അവരെ പ്രോത്സാഹിപ്പിക്കാനും സച്ചിക്ക് നൂറ് മനസായിരുന്നു.ജി.ആർ.ഇന്ദുഗോപനെക്കുറിച്ചും സംസാരിച്ചു.സ്വന്തം കഴിവിൽ ആത്മവിശ്വാസമുള്ളവർക്കേ മറ്റുള്ളവരുടെ മികവിനെക്കുറിച്ച് തുറന്നു പറയാൻ കഴിയുകയുള്ളു.
അഭിമുഖം വളരെ രസകരമായിരുന്നു.തികച്ചും റിലാക്സ്ഡ് മൂഡിൽ ഉള്ള ഒരു സൗഹൃദ സംഭാഷണമായിട്ടേ തോന്നിയുള്ളുവെന്ന് സച്ചി പറഞ്ഞു.ഒരിക്കൽ പരിചയപ്പെടുന്നവരെപ്പോലും തന്നിലേക്ക് വലിച്ചടുപ്പിക്കുന്ന കാന്തശക്തി സച്ചിക്കുണ്ടെന്ന് തോന്നിപ്പോയി.കുറച്ചു നേരം കൂടി ഞങ്ങൾ വർത്തമാനം പറഞ്ഞിരുന്നു.ആദ്യത്തേയും അവസാനത്തേയും കൂടിക്കാഴ്ചയായി അത് മാറുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.സച്ചിയുടേതായി വന്ന അവസാന ചാനൽ അഭിമുഖമായും അത് മാറി.
വിജയത്തിന്റെ പടവുകൾ കയറിയപ്പോഴാണ് സച്ചി മടങ്ങിയതെന്ന് പലരും പറഞ്ഞു.എന്നാൽ നടൻ പൃഥ്വിരാജ് പറഞ്ഞതായിരുന്നു ശരി.സച്ചി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു.ക്രാഫ്ടിന്റെ ഷെല്ലുകൾ ചെറുതായി പൊട്ടിച്ചു തുടങ്ങിയെന്നും പൊട്ടിക്കാൻ ഇനിയും ഷെല്ലുകൾ ബാക്കിയുണ്ടെന്നും സച്ചി അഭിമുഖത്തിൽ പറഞ്ഞിരുന്നു.വ്യത്യസ്ഥമായ മാനങ്ങൾ ഉള്ള ചിത്രങ്ങൾ സച്ചിയിൽ നിന്ന് പുറത്തുവരാനിരിക്കുന്നുണ്ടായിരുന്നു.മലയാള സിനിമയുടെ ഗതി മാറ്റുന്ന ചിത്രങ്ങൾ.ആ അഭിമുഖം കൗമുദി ടിവിയിൽ സംപ്രേക്ഷണം ചെയ്തുവന്ന ശേഷം സച്ചിയുമായി മൂന്നോ നാലോ തവണ ഫോണിൽ സംസാരിച്ചിരുന്നു.ഒരു നല്ല സൗഹൃദത്തിന്റെ പാതയിലേക്ക് ആ ബന്ധം വളരുമെന്ന് അപ്പോൾ തോന്നിയിരുന്നു.പക്ഷേ കാലം ഒന്നിനും അവസരം നൽകിയില്ല.സച്ചി വളരെ വേഗം പോയി.അത് സച്ചിയുടെ അവസാന അഭിമുഖമായിരുന്നു.
ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ സച്ചി നിറഞ്ഞുനിന്നു.നാഞ്ചിയമ്മയും ,ബിജുമേനോനും, മാഫിയ ശശിയുമൊക്കെ അവാർഡ് നേടുമ്പോൾ തനിക്കു ലഭിച്ച വലിയ പുരസ്ക്കാരത്തേക്കാൾ സച്ചിയുടെ ആത്മാവ് സന്തോഷിച്ചിട്ടുണ്ടാകും.അയ്യപ്പനും കോശിയും സച്ചിയുടെ അതുവരെയുള്ളതിൽ ബെസ്റ്റ് ഫിലിമായിരുന്നു .അതിലും വലുത് വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളു.
ഈ അവാർഡ് സിജിക്കും അവകാശപ്പെട്ടത്
ആരോഗ്യപ്രശ്നങ്ങൾക്കിടയിൽ സച്ചിയെ ഒരു കുഞ്ഞിനെപ്പോലെ കാത്ത ഭാര്യ സിജി സച്ചിക്കും അവകാശപ്പെട്ടതാണ് ഈ ദേശീയ പുരസ്ക്കാരം.സച്ചിയുടെ ആത്മാവ് സന്തോഷിച്ചിട്ടുണ്ടാകും.കാണാൻ സച്ചി ഇല്ലാതെ പോയല്ലോ...'വിതുമ്പലോടെ സിജി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |