തിരുവനന്തപുരം: സ്കൂളുകൾ മിക്സഡ് ആക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെയും പി.ടി.എയുടെയും അനുമതി വേണമെന്നും സംസ്ഥാനത്തെ എല്ലാ സ്കൂളുകളും മിക്സഡ് ആക്കണമെന്ന ബാലാവകാശ കമ്മിഷൻ ഉത്തരവ് ഉടൻ നടപ്പാക്കാനാവില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. നിലവിൽ 18 സ്കൂളുകൾ മിക്സഡ് ആക്കിയിട്ടുണ്ട്. അടുത്ത അദ്ധ്യയന വർഷം തന്നെ ബാക്കിയുള്ള 444 സ്കൂളുകളും മിക്സഡ് ആക്കുക അപ്രായോഗികമാണെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിൽ 280 ഗേൾസ് സ്‌കൂളുകളും 164 ബോയ്സ് സ്‌കൂളുകളുമാണുള്ളത്.
അടുത്ത അദ്ധ്യയന വർഷത്തിൽ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളും മിക്സഡ് ആക്കണമെന്ന് കഴിഞ്ഞ ദിവസമാണ് ബാലാവകാശ കമ്മിഷൻ ഉത്തരവിട്ടത്. സഹവിദ്യാഭ്യാസം, ലിംഗസമത്വം എന്നിവയെക്കുറിച്ച് പഠിക്കുന്നതിനായി മിക്സഡ് സ്കൂൾ അത്യാവശ്യമാണെന്നും പൊതുവിദ്യാഭ്യാസവകുപ്പും എസ്.സി.ഇ.ആർ.ടിയും ചേർന്ന് അതിനുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 90 ദിവസത്തിനകം ഇതിനുള്ള മറുപടി പൊതുവിദ്യാഭ്യാസ വകുപ്പ് നൽകണമെന്നും അഞ്ചൽ സ്വദേശിയായ ഡോ. ഐസക് പോൾ നൽകിയ പെതുതാത്പര്യ ഹർജിയിന്മേലുള്ള കമ്മിഷന്റെ ഉത്തരവിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |