കൊച്ചി: സ്വാശ്രയ കോളേജുകളിൽ പ്രവേശനം നേടിയ ബി.പി.എൽ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പിൻവലിച്ച സാഹചര്യത്തിൽ ഇവർ എങ്ങനെ ഫീസ് നൽകുമെന്ന് സർക്കാർ വിശദീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. ഫീസടച്ചില്ലെന്ന പേരിൽ കോളേജിൽ നിന്നു പുറത്താക്കുമെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കൊയിലാണ്ടി സ്വദേശി എം.ബി.ബി.എസ് വിദ്യാർത്ഥിയുൾപ്പെടെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ നിർദ്ദേശം. സബ്‌സിഡി നിരക്കിലാണെങ്കിലും ബി.പി.എൽ വിഭാഗത്തിലുള്ള കുട്ടികൾ ഫീസ് നൽകണമെന്ന് എങ്ങനെ നിർദ്ദേശിക്കാനാവും? ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള ഈ കുട്ടികൾ എങ്ങനെയാണ് ഫീസ് നൽകുക? സ്കോളർഷിപ്പ് പിൻവലിച്ച സാഹചര്യത്തിൽ സർക്കാർ ഈ കുട്ടികളെ എങ്ങനെയാണ് സംരക്ഷിക്കുന്നത്? ഇവരെ ഗവ. മെഡിക്കൽ കോളേജുകളിൽ പ്രവേശിപ്പിക്കുമോ? എന്നീ ചോദ്യങ്ങൾക്ക് സർക്കാർ ഉത്തരം നൽകാനാണ് നിർദ്ദേശം. ഹർജി ആഗസ്റ്റ് ഒമ്പതിനു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |