കൊച്ചി: ദേശീയ പുരസ്‌കാരത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ലെന്ന് അപർണ ബാലമുരളി. പ്രേക്ഷകരോടും ചിത്രം വിശ്വസിച്ചേല്പിച്ച സുധാ കെ. പ്രസാദിനോടുമാണ് നന്ദി പറയാനുള്ളത്. ഫോർട്ടുകൊച്ചിയിൽ 'ഇനി ഉത്തരം" എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അപർണ.
ഇന്നലത്തെ ഒരു ദിവസം ജീവിതം മാറ്റിമറിച്ചു. ഫോൺ കാൾ ഹിസ്റ്ററി തന്നെ മാറി. പല സൂപ്പർ താരങ്ങളും വിളിച്ചും മെസേജ് അയച്ചും അഭിനന്ദിച്ചു. രണ്ട് ഓഡിഷൻ കഴിഞ്ഞാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുത്തത്. ഒരുവർഷം ട്രെയിനിംഗുമുണ്ടായിരുന്നു. അതെല്ലാം കഴിഞ്ഞായിരുന്നു ഷൂട്ടിംഗ്" - അപർണ പറഞ്ഞു.
ചിത്രം തിയേറ്ററിൽ ഇറങ്ങാത്തതിൽ വിഷമം തോന്നിയിരുന്നു. സൂര്യയെപ്പോലൊരു വലിയ നടനൊപ്പം അഭിനയിച്ച ചിത്രം സൂര്യ ഫാൻസിനൊപ്പം കാണാൻ സാധിച്ചില്ലല്ലോ എന്നതായിരുന്നു കാരണം. ജനങ്ങളെ സ്വാധീനിക്കുന്ന ചിത്രങ്ങൾ ഇനിയും ചെയ്യണമെന്നാണ് ആഗ്രഹം. മലയാളത്തിൽ നിന്ന് അത്തരത്തിലുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. സുരറൈ പോട്രിനായി ഒരു വർഷം ഇടവേള എടുത്തിരുന്നു. ചിത്രം റിലീസായ രാത്രി ആദ്യം വിളിച്ചത് ജയറാമേട്ടനും കാളിദാസുമാണ്.
ദേശീയ അവാർഡ് ലഭിച്ചതുകൊണ്ട് ഇനി ചിത്രങ്ങൾ ലഭിക്കാതെ പോകുമോ എന്ന ഭയം ചെറുതായിട്ടുണ്ട്. മലയാളത്തിൽ സ്ത്രീപക്ഷ കഥാപാത്രങ്ങൾ വരുന്നുണ്ട്. മലയാളചിത്രത്തിൽ പ്രതിഫലത്തിന്റെ പേരിൽ സ്ത്രീകളോട് വിവേചനം ഉണ്ടെന്നാണ് അറിയുന്നത്. എന്നാൽ ലഭിക്കുന്ന ശമ്പളം തൃപ്തിപ്പെടുത്തുന്നുണ്ടോ എന്നാണ് താൻ നോക്കുന്നതെന്നും അപർണ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |