തൃശൂർ: കാർഷിക ബിരുദ വിദ്യാർത്ഥികൾ ഇനി 120 മണിക്കൂർ കർഷകർക്കൊപ്പം ചെലവിട്ട് പ്രായോഗിക കൃഷിപാഠങ്ങൾ പഠിക്കണം. ഇതിനായി ഇന്ത്യയിൽ ആദ്യമായി, നാലു വർഷത്തെ കാർഷിക പാഠ്യപദ്ധതിയിൽ കൃഷി സാഹചര്യങ്ങളെക്കുറിച്ചും വിജ്ഞാന വ്യാപനത്തെക്കുറിച്ചുമുള്ള പങ്കാളിത്ത പഠനം (പാർട്ടിസിപ്പേറ്ററി ലേണിംഗ് ഓൺ ഫാമിംഗ് സിറ്റ്വേഷൻസ് ആൻഡ് എക്സ്റ്റൻഷൻ ഇന്റർവെൻഷൻ) എന്ന കോഴ്‌സിനുള്ള മൊഡ്യൂൾ തയ്യാറായി. ഈ വർഷം പ്രവേശനം ലഭിക്കുന്ന ബി.എസ്‌സി അഗ്രിക്കൾച്ചർ (ഓണേഴ്‌സ്) വിദ്യാർത്ഥികൾ രണ്ടാം സെമസ്റ്ററിൽ 60 മണിക്കൂറും മൂന്നും നാലും സെമസ്റ്ററുകളിൽ 30 മണിക്കൂർ വീതവുമായി പരിശീലനം നേടണം. അഞ്ച് ദിവസത്തെ രാപ്പകൽ ക്യാമ്പിൽ കർഷകരോടൊപ്പം കഴിഞ്ഞ് കൃഷിയിടസന്ദർശനവും നടത്തണം. വിവിധ കാർഷിക കോളേജുകളിലായി 500 ഓളം സീറ്റുണ്ട്. 10 വിദ്യാർത്ഥികൾ അടങ്ങിയ ഒരു ഗ്രൂപ്പിന് ബ്‌ളോക്ക് തലത്തിലുള്ള അഗ്രിക്കൾച്ചർ നോളജ് സെന്ററുകളുടെ ചുമതലയുള്ള കൃഷി ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ പരിശീലനം നൽകും. സർവകലാശാലാ ശാസത്രജ്ഞരും കൃഷി ഓഫീസർമാരും സഹായിക്കും.
പഠനവിഷയവും ലക്ഷ്യവും
കർഷകരുടെ ജീവിതസാഹചര്യം, കൃഷിരീതികൾ, വിപണിയും വിപണനവും, കാർഷികോത്പനങ്ങളുടെ മൂല്യവർദ്ധന രീതികൾ, കാർഷിക വികസനത്തിനുള്ള പദ്ധതികൾ, മറ്റ് സ്ഥാപനങ്ങളുടെ പങ്ക് എന്നിവയാണ് പഠിക്കുക. കാർഷികരംഗത്തെ പ്രശ്‌നങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം ഉണ്ടാക്കുകയും പരിഹാരത്തിന് നൂതന ആശയങ്ങൾ രൂപീകരിക്കുകയുമാണ് ലക്ഷ്യം.
കൃഷി മന്ത്രി പി. പ്രസാദും വൈസ് ചാൻസലർ ഡോ. ചന്ദ്രബാബുവും ശാസ്ത്രജ്ഞരും അദ്ധ്യാപകരും താത്പര്യമെടുത്താണ് കോഴ്‌സിന് രൂപം നൽകിയത്. ഇത് വിദ്യാർത്ഥികൾക്ക് കൂടുതൽ ഗുണകരമാകും.
- ഡോ. മണി ചെല്ലപ്പൻ, ഡീൻ, കാർഷിക കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |