കോട്ടയം: പ്രളയവും കൊവിഡും വില്ലനായപ്പോൾ തകർന്നടിഞ്ഞ നാടകവേദിക്ക് ഉണർവേകാൻ സംഗീത നാടക അക്കാഡമിയുടെ സാമ്പത്തികസഹായം.
ഉത്തേജന പാക്കേജെന്ന നിലയിൽ തിരഞ്ഞെടുക്കപ്പെടുന്ന അമ്പത് നാടകങ്ങൾക്ക് സംഗീത നാടക അക്കാഡമി മൂന്ന് ലക്ഷം രൂപ ധനസഹായവും 50,000 രൂപ പ്രതിഫലം നൽകി രണ്ട് വേദികളും നൽകുന്നത് നാടകക്കളരികളെ സജീവമാക്കും. ഒരു നാടകത്തിന് നാലു ലക്ഷം രൂപ ലഭിക്കുമെന്നതിനാൽ ഓണം മുതലുള്ള സീസണിൽ പ്രതീക്ഷയർപ്പിച്ച് പുതിയ നാടകങ്ങൾ ഒരുക്കുന്ന തിരക്കിലാണ് സമിതികൾ.
ഇതുവരെ 137 സ്ക്രിപ്റ്റുകൾ അക്കാഡമിയുടെ പരിഗണനയ്ക്കെത്തി. ധനസഹായം ലഭിക്കുന്നവയുൾപ്പെടെ 75 നാടകങ്ങളെങ്കിലും വേദിയിലെത്തും.
ആഗസ്റ്റ് അവസാനവാരം മുതൽ ഓണം വരെയുള്ള ബുക്കിംഗുകൾ പലർക്കും ലഭിച്ചിട്ടുണ്ട്. നവംബർ മുതൽ മേയ് വരെയുള്ള ഉത്സവകാലത്ത് 120 വേദികളെങ്കിലും ലഭിക്കുമെന്നാണ് കണക്കു കൂട്ടൽ. സീസണിൽ ദിവസം രണ്ടും മൂന്നും വേദികളിൽ നാടകം അവതരിപ്പിച്ചിരുന്ന സുവർണകാലം തിരിച്ചെത്തിയില്ലെങ്കിലും നിലനിന്നുപോകാനുള്ളത് ലഭിക്കുമെന്ന പ്രതീക്ഷയാണ് എല്ലാവർക്കും.
ചെലവ് ഇരട്ടിച്ചു
കൊവിഡിന് മുൻപ് പരമാവധി 9 ലക്ഷം രൂപയ്ക്ക് ഒരു നാടകം ഒരുക്കാമായിരുന്നെങ്കിൽ ഇപ്പോളത് 15 ലക്ഷം രൂപവരെയായി. പശ്ചാത്തലമൊരുക്കാനുള്ള അസംസ്കൃത വസ്തുക്കളുടെ വില ഇരട്ടിയായി. സാങ്കേതിക പ്രവർത്തകരുടെ പ്രതിഫലവും കൂടി. അഭിനേതാക്കൾക്ക് അരങ്ങിനനുസരിച്ചാണ് പ്രതിഫലം.
'മുൻപ് ഒരു നാടകത്തിന് രംഗപടമൊരുക്കാൻ 70,000 രൂപ വരെയായിരുന്നെങ്കിൽ ഇന്നത് 1.50 ലക്ഷത്തിന് മുകളിലെത്തി. പെയിന്റ്, തുണി അടക്കമുള്ള വസ്തുക്കളുടെ വില ഇരട്ടിയായി. കൊവിഡാനന്തരം ആസ്വാദകരിലുണ്ടായ മാറ്റമെന്തെന്നും ഈ സീസണിൽ അറിയാം''.
-ആർട്ടിസ്റ്റ് സുജാതൻ
'അടുത്ത മാസം മുതലുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രമേയങ്ങളാണ് എല്ലാമെന്നത് കൂടുതൽ കരുത്ത് പകരും. അക്കാഡമിയുടെ സഹായവും ഉണർവേകും''.
- കവടിയാർ സുരേഷ്, തിരുവനന്തപുരം നവോദയ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |