തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർസെക്കൻഡറി, വി.എച്ച്.എസ്.ഇ സ്കൂളുകളിൽ 100 എം.ബി.പി.എസ് വേഗതയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്താൻ കൈറ്റും ബി.എസ്.എൻ.എല്ലും ധാരണയായി. നിലവിലുള്ള 8 എം.ബി.പി.എസ് വേഗതയിലുള്ള ഫൈബർ കണക്ഷനുകളിലാണ് പന്ത്രണ്ടര ഇരട്ടി വേഗതയിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് നൽകുക. മന്ത്രി വി. ശിവൻകുട്ടിയുടെയും പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെയും സാന്നിദ്ധ്യത്തിൽ കൈറ്റ് സി.ഇ.ഒ കെ അൻവർ സാദത്തും ബി.എസ്.എൻ.എൽ കേരളാ സി.ജി.എം സി.വി. വിനോദും ധാരണാപത്രം കൈമാറി.
ഇതോടെ ഹൈടെക് സ്‌കൂൾ പദ്ധതിയിൽപ്പെട്ട 4685 സ്‌കൂളുകളിലെ 45,000 ക്ലാസ്‌മുറികളിൽ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് ലഭ്യമാകും. ഈ ക്ലാസ്‌മുറികളിൽ 2018ൽ കിഫ്ബി ധനസഹായത്തോടെ ലാപ്‌ടോപ്പുകളും മൗണ്ട് ചെയ്ത പ്രൊജക്ടറുകളും യു.എസ്.ബി സ്പീക്കറുകളും നെറ്റ് വർക്കിംഗ് സൗകര്യവും ഇന്റർനെറ്റും കൈറ്റ് ലഭ്യമാക്കിയിരുന്നു.
വേഗത കൂടിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് എല്ലാ ക്ലാസ്‌മുറികളിലും എത്തുന്നത് ഡിജിറ്റൽ/ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ്റൂം വിനിമയങ്ങൾക്ക് ശക്തിപ്പെടുത്തും. ഇതോടെ കൈറ്റ് വിക്ടേഴ്സ് ചാനൽ എല്ലാ ക്ലാസ് മുറിയിലും തടസങ്ങളില്ലാതെ ലഭ്യമാകും. ഒരു സ്‌കൂളിന് പ്രതിമാസം 3300 ജി.ബി ഡേറ്റ ഉപയോഗിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |