പൂവാർ: കരുംകുളം ഗ്രാമപഞ്ചായത്തിൽ പള്ളത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന ചന്ത ഹൈക്കോടതി ഉത്തരവിനെ തുടർന്ന് അടച്ചുപൂട്ടി. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജെ. മിനിയുടെ നേതൃത്വത്തിൽ കാഞ്ഞിരംകുളം പൊലീസിന്റെ സഹായത്തോടെ ഇന്നലെ രാവിലെയാണ് പള്ളത്ത് ചന്ത നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചത്. നേരത്തെയും കോടതി ഉത്തരവ് ഉണ്ടായപ്പോൾ ചന്തയുടെ പ്രവർത്തനം പഞ്ചായത്ത് നിരോധിച്ചിരുന്നു. എന്നാൽ പിന്നീട് വീണ്ടും പ്രവർത്തിക്കുകയായിരുന്നു. ഇതിനെതിരെ പള്ളം സ്വദേശി ആൻഡ്രൂസ് നൽകിയ പരാതിയെ തുടർന്നാണ് വീണ്ടും ഉത്തരവ്. രാസവസ്തുക്കൾ ചേർത്ത മത്സ്യമെത്തിക്കുന്ന ഇതര സംസ്ഥാന ലോബികളാണ് പള്ളത്തെ ചന്തയിൽ കൂടുതലായും പ്രവർത്തിക്കുന്നത്. ഇവിടെ എത്തിക്കുന്ന മീനുകളിൽ യാതൊരു പരിശോധനകളും നടത്തുന്നില്ല. പള്ളത്തിനു സമീപം കടൽതീരത്തോട് ചേർന്നുള്ള മത്സ്യവിപണന കേന്ദ്രത്തിലാണ് ഇത്തരം ലോബികൾ മീനെത്തിക്കുന്നത്. പള്ളത്തെ അനധികൃത മാർക്കറ്റ് അടച്ചുപൂട്ടാൻ ഹൈക്കോടതി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി, കാഞ്ഞിരംകുളം പൊലീസ്, കരുംകുളം പഞ്ചായത്ത് സെക്രട്ടറി എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ഈ മത്സ്യമാർക്കറ്റിന് പഞ്ചായത്ത് ലൈസൻസോ ഫുഡ് ആൻഡ് സേഫ്ടി പൊല്യൂഷൻ സർട്ടിഫിക്കറ്റോ ഇല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |