കണ്ണൂർ: പിതൃസ്മരണയ്ക്കായി വിശ്വാസികൾ ഒത്തുകൂടുന്ന എല്ലായിടങ്ങളിലും സന്നദ്ധ സംഘടനകൾ ആവശ്യമായ സേവനമെത്തിക്കണമെന്നും ഇത്തരം ഇടങ്ങൾ ഭീകരത മറച്ചുവച്ച് സേവനത്തിന്റെ മുഖം മൂടി അണിഞ്ഞവർക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
'ഇസ്ളാം വിശ്വാസികൾ മരിച്ചവരുടെ സ്മരണയ്ക്കായി ആണ്ട് നേർച്ച നടത്താറുണ്ട്. മറ്റുള്ളവർക്ക് ഭക്ഷണവും ഖബറിടങ്ങളിൽ പ്രാർത്ഥനയും നടത്തും. ക്രൈസ്തവർ കുഴിമാടങ്ങളിൽ പ്രാർത്ഥന നടത്താറുണ്ട്. ഭൗതികവാദികളും മൺമറഞ്ഞു പോയവരെ അനുസ്മരിക്കുന്ന വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്.
ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായുള്ള സാങ്കൽപ്പിക സംഗമങ്ങളാണ് കർക്കടക വാവ് ബലി. ഈ ദിവസം മലയാളികൾ പിതൃസ്മരണകളിൽ മുഴുകും. വേർപിരിഞ്ഞു പോയവരെ ചേർത്ത് നിറുത്തുക, അവരുണ്ടെന്നു സങ്കൽപ്പിക്കുക, അവശേഷിപ്പിച്ചു പോയ ശൂന്യതയുടെ നാക്കിലയിൽ സ്‌നേഹത്തിന്റെ ഒരു ഉരുള വയ്ക്കുക, പിന്നെയുമെന്തൊക്കെയോ ബാക്കിയുണ്ടെന്ന് സ്വയം വിശ്വസിക്കുക...കർക്കടക വാവുബലിയുടെ അന്തഃസ്സത്ത ഈ സ്മരണയിലാണ്. ഇതിൽ മതമില്ല. ഐതിഹ്യത്തിലൂടെയും അതിന്റെ ഭാഗമായ വിശ്വാസത്തിലൂടെയും കടന്നു വന്ന മനുഷ്യനേയുള്ളൂ. ആ മനുഷ്യനിൽ നാനാതരത്തിലുള്ള വിശ്വാസങ്ങളുണ്ട്. അങ്ങനെയുള്ള മനുഷ്യനെ വർഗീയമായ സങ്കുചിത അറകളിലടക്കാനാണ് ചിലർ ശ്രമിച്ചു വരുന്നത്. ഇക്കാര്യത്തിൽ സമൂഹം ജാഗ്രത പുലർത്തണമെന്നും അദ്ദേഹം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |