കൊൽക്കത്ത: വിവാദമായ അദ്ധ്യാപക നിയമന കോഴക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പശ്ചിമബംഗാൾ വാണിജ്യ-വ്യവസായ മന്ത്രിയും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് മുഖ്യമന്ത്രി മമത ബാനർജി നീക്കി. തൃണമൂൽ കോൺഗ്രസിന്റെ സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്നും പാർത്ഥയെ നീക്കിയിട്ടുണ്ട്.
മമത ബാനർജിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രിയുമായി അടുപ്പം പുലർത്തിയിരുന്ന നടികൂടിയായ സഹായി അർപ്പിത മുഖർജിയുടെ നാലു ഫ്ളാറ്റുകളിൽ നിന്നായി 50 കോടി രൂപയും അഞ്ച് കിലോ സ്വർണ്ണക്കട്ടികളും വിദേശ കറൻസിയും നോട്ടെണ്ണൽ മെഷീനുകളും ഇ.ഡി കണ്ടെടുത്തിരുന്നു. രണ്ടാമത്തെ ഫ്ളാറ്റിൽ നിന്ന് കണ്ടെടുത്ത 29 കോടി രൂപ പാർത്ഥ ചാറ്റജിയുടേതാണെന്ന് അർപ്പിത ഇ.ഡിയോട് വെളിപ്പെടുത്തിയിട്ടുണ്ട്.
പാർത്ഥ ചാറ്റർജി വഹിച്ചിരുന്ന വാണിജ്യ-വ്യവസായ വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി ഏറ്റെടുത്തു. പാർത്ഥയെ മന്ത്രിസഭയിൽ നിന്നും പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കണമെന്ന് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് ആവശ്യപ്പെട്ടിരുന്നു. മമത മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയായിരുന്നു ചാറ്റർജി. വാണിജ്യം, വ്യവസായം, പാർലമെന്ററി കാര്യങ്ങൾ, ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഇലക്ട്രോണിക്‌സ്, പൊതു സംരംഭങ്ങൾ, വ്യാവസായിക പുനർനിർമ്മാണം എന്നീ വകുപ്പുകളുടെ ചുമതലയാണ് പാർത്ഥ ചാറ്റർജി വഹിച്ചിരുന്നത്. 2016ലെ മമത മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരിക്കെ ബംഗാൾ സ്കൂൾ സർവീസസ് കമ്മിഷൻ വഴി സർക്കാർ സ്കൂളുകളിൽ അദ്ധ്യാപക- അനദ്ധ്യാപക തസ്തികകളിൽ നിയമവിരുദ്ധമായി ജീവനക്കാരെ നിയമിച്ചതിൽ കൈക്കൂലി വാങ്ങിയെന്നാണ് പാർത്ഥ ചാറ്റർജിക്കെതിരെയുള്ള ആരോപണം.
അന്വേഷണം പൂർത്തിയാവുന്നതുവരെ പാർട്ടിയിൽനിന്ന് പുറത്താക്കുകയാണെന്നും നിരപരാധിത്വം തെളിഞ്ഞാൽ തിരികെ വരാമെന്നും തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി പറഞ്ഞു. രണ്ട് പതിറ്റാണ്ടോളം തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന പാർത്ഥ ചാറ്രർജി ഈ വർഷം ആദ്യം പാർട്ടി ദേശീയ വൈസ് പ്രസിഡന്റായി നിയമിതനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |