തിരുവനന്തപുരം: ഈ വർഷത്തെ ഓണം സമ്പന്നമാക്കാൻ ഭക്ഷ്യവകുപ്പ് മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണിയിടപെടലാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ഭക്ഷ്യപൊതുവിതരണമന്ത്രി ജി.ആർ.അനിൽ പറഞ്ഞു. കശുവണ്ടി പരിപ്പ്, ഏലയ്ക്ക, നെയ്യ്, തുണിസഞ്ചി ഉൾപ്പെടെ 14 ഇനം സാധനങ്ങളടങ്ങുന്ന സൗജന്യക്കിറ്റ് ആഗസ്റ്റ് 10 മുതൽ വിതരണം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരികയാണ്. ഓണത്തിന് മുമ്പുതന്നെ എല്ലാ റേഷൻ കാർഡുടമകൾക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം പൂർത്തിയാക്കുന്നതാണ്. ഗുണനിലവാരമുള്ള ഭക്ഷ്യ ധാന്യങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും വിതരണം ചെയ്യുന്നതിനാവശ്യമായ നടപടി സ്വീകരിക്കും. ഇത്തവണ ഓണത്തിന് സൗജന്യ ഓണക്കിറ്റിനുപുറമെ അധികമായി എല്ലാ റേഷൻ കാർഡുടമകൾക്കും സബ്സിഡി നിരക്കിൽ 5 കിലോ പച്ചരി, 5 കിലോ കുത്തരി, ഒരു കിലോ പഞ്ചസാര എന്നിവ നൽകും.
കേരളത്തിന് വെട്ടിക്കുറച്ച ഗോതമ്പിന് പകരമായി റാഗി, വെള്ള കടല എന്നിവ നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുകയും കേന്ദ്രം അവ പരിഗണിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ ഈ ആവശ്യം അംഗീകരിക്കുന്ന പക്ഷം റേഷൻകടകൾ വഴി റാഗിപ്പൊടിയും, വെള്ളകടലയും ജനങ്ങൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |