തിരുവനന്തപുരം; വിദ്യാഭ്യാസകാലത്തുതന്നെ യുവാക്കളെ വ്യാവസായിക മേഖലകൾ പരിചയപ്പെടുത്തി തൊഴിൽസജ്ജരാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസാപ് കേരളയുടെയും കേരള നോളജ് ഇക്കോണമി മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'കണക്ട് കരിയർ ടു കാമ്പസ്' പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനവും കേരള നോളജ് ഇക്കോണമി മിഷൻ ലോഗോ പ്രകാശനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക തൊഴിലധിഷ്ഠിത വിദ്യാഭ്യാസ പരിശീലന രംഗത്ത് ഗുണനിലവാരം ഉറപ്പുവരുത്തുന്ന റഗുലേറ്ററി ബോഡിയായും നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങിന്റെ അസസ്‌മെന്റ് ഏജൻസിയായും അവാർഡിംഗ് ബോഡിയുമായി അസാപ് തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഡിജിറ്റൽ വർക്‌ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റം ഒരുക്കുന്ന ഇന്റേൺഷിപ്പ് പോർട്ടലിന്റെ ഉദ്ഘാടനവും ഉന്നതവിദ്യാഭാസ മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു. 'പ്ലാറ്റ്‌ഫോം ഒഫ് പ്ലാറ്റ്‌ഫോംസ്' ആയി രൂപകൽപന ചെയ്തിരിക്കുന്ന ഡി.ഡബ്ല്യു.എം.എസ് കണക്ട് മൊബൈൽ ആപ്പിന്റെ ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദനും സ്‌കിൽ കാറ്റലോഗിന്റെയും വർക്ക് റെഡിനസ് പരിപാടിയുടെയും ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടിയും നിർവഹിച്ചു.
കേരള നോളജ് ഇക്കോണമി മിഷനുമായി സഹകരിക്കുന്ന സി.ഐ.ഐ, ലിൻക്ഡ് ഇൻ, അവൈൻ, ബ്രിട്ടീഷ് കൗൺസിൽ, ടിസീക്, വേൾഡ് മലയാളി കൗൺസിൽ എന്നീ ഏജൻസികളുമായുള്ള ധാരണാപത്രവും കൈമാറി. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയ്, കെ ഡിസ്‌ക് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ ഡോ.കെ.എം എബ്രഹാം, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |