കൊച്ചി: കൊച്ചി കോർപ്പറേഷനിലേയും മുനിസിപ്പാലിറ്റികളിലേയും ഉദ്യോഗസ്ഥരുടെ 'വഴിവിട്ട' ഇടപെടലുകൾ കണ്ടെത്തിയ വിജിലൻസിന്റെ ഓപ്പറേഷൻ ട്രൂ ഹൗസ് മിന്നൽ പരിശോധനയുടെ അന്തിമ റിപ്പോർട്ട് ഒരു മാസത്തിനകം നൽകിയേക്കും. ഇത്തരം സംഭവങ്ങളിൽ മുഖംനോക്കാതെ നടപടിയെടുക്കണമെന്ന കർശന നിർദ്ദേശം സർക്കാരിൽ നിന്ന് ലഭിച്ച സാഹചര്യത്തിലാണ് തുടർനടപടികൾ വേഗത്തിലാക്കുന്നതെന്നാണ് വിവരം. സാധാരണ മിന്നൽ പരിശോധന റിപ്പോർട്ടുകൾ നീണ്ടുപോകാറാണ് പതിവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും സാധ്യതയുണ്ട്.
കോഴിക്കോടും തിരുവനന്തപുരത്തും കെട്ടിട നമ്പർ ക്രമക്കേട് വിവാദമായതോടെയാണ് സംസ്ഥാന വ്യാപക പരിശോധനയ്ക്ക് വിജിലൻസ് മേധാവി നിർദ്ദേശം നൽകിയത്. കഴിഞ്ഞ മാസം 22നായിരുന്നു പരിശോധന. ഒമ്പത് സംഘമായി തിരിഞ്ഞ് നടത്തിയ റെയ്ഡിൽ നിരവധി കെട്ടിടങ്ങൾക്കും വ്യാപാര സമുച്ചയങ്ങൾക്കും ലൈസൻസ് നൽകുന്നതിലും മറ്റും ഉദ്യോഗസ്ഥർ ക്രമക്കേട് വരുത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇവയെല്ലാം അക്കമിട്ട് നിരത്തിയാകും അന്തിമ റിപ്പോർട്ട്. നിലവിൽ പിടിച്ചെടുത്ത രേഖകളും മറ്റും വിശദമായി പരിശോധിച്ചുവരികയാണ്. ഉദ്യോഗസ്ഥർക്ക് പുറമേ മുൻ ജീവനക്കാർക്കും ക്രമക്കേടിൽ നേരിട്ട് പങ്കുണ്ടെന്നാണ് സൂചന. അന്തിമ റിപ്പോർട്ട് പിന്നീട് വിജിലൻസ് മേധാവിക്ക് കൈമാറും.
പ്രാഥമിക കണ്ടെത്തൽ
• കൊച്ചി കോർപ്പറേഷനിൽ ചില കെട്ടിടങ്ങൾക്ക് അനുമതി നൽകിയതിലും കൂടുതൽ നിലകൾ പണിതു.
• മരട് നഗരസഭയിൽ പാർക്കിംഗ് സ്ഥലം ഇല്ലാത്ത ഹോട്ടലുകൾക്കും അനധികൃതമായി അനുമതി നൽകി
• പനമ്പിള്ളി നഗറിൽ വീടിന് ലഭിച്ച അനുമതിയുടെ മറവിൽ വാണിജ്യസ്ഥാപനങ്ങൾ നിർമ്മിച്ചു
• തൃപ്പൂണിത്തുറ നഗരസഭയിൽ ബഹുനില കെട്ടിടത്തിന് ക്രമവിരുദ്ധമായി അനുമതി നൽകി
• കളമശേരിയിൽ അവധിദിവസം ചട്ടം ലംഘിച്ച് കെട്ടിട നമ്പർ നൽകി
പരിശോധന നടന്നത്
• കൊച്ചി കോർപ്പറേഷൻ
• ഇടപ്പള്ളി, വൈറ്റില മേഖലാ ഓഫീസ്
• തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി
• തൃക്കാക്കര മുനിസിപ്പാലിറ്റി
• കളമശേരി മുനിസിപ്പാലിറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |