പത്തനംതിട്ട: തടിയും കിട്ടിയില്ല കേസുമായി. കഴിഞ്ഞദിവസം പത്തനംതിട്ട സീതത്തോട് കക്കാടാറ്റില്‍ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുവന്ന തടി പിടിക്കാൻ ശ്രമിച്ച യുവാക്കളാണ് പുലിവാൽ പിടിച്ചത്. നാലുപേരോടും ഉടൻ മൂഴിയാർ സ്റ്റേഷനിൽ ഹാജരാവണമെന്നാണ് പൊലീസ് നിർദ്ദേശം. ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ യുവാക്കൾ നാട്ടിലെ താരങ്ങളായി മാറിയിരുന്നു. അതിനിടെയാണ് വില്ലനായി പൊലീസ് കടന്നുവന്നത്.
കോരിച്ചൊരിഞ്ഞ പേമാരിയിൽ ഇരുകര മുട്ടി കുത്തിയൊഴുകുന്ന നദിയിൽ ചാടിയാണ് യുവാക്കൾ ഒഴുകിയെത്തിയ കൂറ്റൻ തടി പിടിക്കാൻ ശ്രമിച്ചത്. തടിയുടെ പുറത്ത് കയറിയിരുന്ന് തീരത്തേക്ക് അടുപ്പിക്കാനായിരുന്നു യുവാക്കളുടെ ശ്രമം. പക്ഷേ കുത്തൊഴുക്കായിരുന്നതിനാൽ ശ്രമം വിജയിച്ചില്ല. ഇതോടെ തടിയെ അതിന്റെ വഴിക്കുവിട്ട് യുവാക്കൾ നീന്തി കരയ്‌ക്കെത്തി. വെള്ളച്ചാട്ടത്തിന് തൊട്ടടുത്തുവച്ചാണ് യുവാക്കൾ ശ്രമം ഉപേക്ഷിച്ചത്. ഇതിനിടെ തടിയുടെ പുറത്തിരുന്ന് ഒരു കിലോമീറ്ററോളം ദൂരം യുവാക്കൾ നദിയിലൂടെ കടന്നുപോയി.
ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതാണ് യുവാക്കൾക്ക് വിനയായത്. അപകടം ക്ഷണിച്ചുവരുത്തുന്ന യുവാക്കളുടെ പ്രവൃത്തിക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. തടിപിടിത്തം കണ്ട് കരയിൽ നിന്ന യുവാക്കളുടെ ഒരു സുഹൃത്താണ് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |