പാലക്കാട്: അട്ടപ്പാടി മധു വധക്കേസിൽ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. 22-ാം സാക്ഷി മുരുകൻ, 24-ാം സാക്ഷി മരുതൻ എന്നിവരാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം പതിമൂന്നായി. കഴിഞ്ഞദിവസം സാക്ഷി വിസ്താരത്തിന് ഹാജരാകാതിരുന്നതിന് മുരുകന് കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
23-ാം സാക്ഷി ഗോകുൽ മാത്രമാണ് പൊലീസിന് നൽകിയ മൊഴിയിൽ ഉറച്ചുനിന്നത്. പ്രതികൾ മധുവിനെ പിടിച്ചുകൊണ്ട് വരുന്നത് കണ്ടെന്നായിരുന്നു ഗോകുലിന്റെ മൊഴി. കേസിൽ ഇതുവരെ വിസ്തരിച്ചതിൽ മൊഴി മാറ്റാതിരിക്കുന്ന രണ്ടാമത്തെ മാത്രം സാക്ഷിയാണ് ഗോകുൽ. ഇന്നലെ മൂന്നുപേരെയാണ് വിസ്തരിച്ചത്. കേസിൽ 122 സാക്ഷികളാണുള്ളത്.
അതിനിടെ മധുവിന്റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിന് പ്രതികളുടെ ബന്ധു അബ്ബാസിനെതിരെ അഗളി പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ മധുവിന്റെ അമ്മ മല്ലി, സഹോദരി സരസു എന്നിവരുടെ മൊഴിയെടുത്തു. മണ്ണാർക്കാട് മുൻസിഫ് കോടതിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |