തിരുവനന്തപുരം:ഹയർ സെക്കൻഡറി ഡയറക്ടറേറ്റിലും ഡെപ്യൂട്ടി ഡയറക്ടറേറ്റ് റീജിയണൽ ഓഫീസുകളിലും വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ 733 നിയമന അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഉൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തി. പ്രൊമോഷൻ തസ്തികകളിലും നേരിട്ട് നിയമനമുള്ള തസ്തികകളിലുമാണ് അപേക്ഷകൾ കെട്ടിക്കിടക്കുന്നത്. ആനുകൂല്യങ്ങൾക്കായുള്ള 66 ഫയലുകളും തീരുമാനമാകാനുണ്ട്.
എയ്ഡഡ് ഹയർസെക്കൻഡറി അദ്ധ്യാപക-അനദ്ധ്യാപക നിയമനവും ഉദ്യോഗസ്ഥരുടെ സാമ്പത്തിക കാര്യങ്ങളും കൈകാര്യം ചെയ്യുന്ന സെക്‌ഷനുകളിൽ അഴിമതിയും ക്രമക്കേടുകളും ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ റെഡ് ടേപ്പ് പരിശോധന നടന്നത്.
ഏറ്റവും കൂടുതൽ ഫയലുകൾ തീർപ്പാകാനുള്ളത് മലപ്പുറം ജില്ലാ ഓഫീസിലാണ്. 648 നിയമന ഫയലുകളും 28 പി. എഫ് ഫയലുകളും. മിക്ക ഫയലുകളിലും കാലതാമസവും കണ്ടെത്തി.
കോട്ടയത്ത് 30 നിയമന ഫയലുകളും ഏഴ് മെഡിക്കൽ റീഇംമ്പേഴ്സ്‌മെന്റ് ഫയലുകളും നാല് ലീവ് 4 ഫയലുകളും വച്ച് താമസിപ്പിക്കുന്നു. അദ്ധ്യാപകരുടെ 54 ഫയലുകൾ പാസാക്കിയിട്ടും പേയ്‌മെന്റ് നടത്തിയിട്ടില്ല.
തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടേറ്റിൽ അദ്ധ്യാപക നിയമനത്തിൽ മാനേജ്‌മെന്റുകളുടെ ക്രമക്കേടുകളിൽ വർഷങ്ങളായി നടപടി എടുത്തിട്ടില്ല. അദ്ധ്യാപകരുടെ ആനുകൂല്യങ്ങൾക്കുള്ള ഫയലുകൾ തീർപ്പാക്കിയിട്ടില്ല. എറണാകുളത്ത് 60 ഫയലുകൾ തീർപ്പാക്കാനുണ്ട്. 2018ലെ ഓഡിറ്റ് റിപ്പോർട്ടിലെ പോരായ്മകൾ പരിഹരിച്ചിട്ടില്ല. പി.എഫ് ക്ലോസ് ചെയ്യാൻ മാർച്ചിൽ നൽകിയ അപേക്ഷ മാറ്റി വച്ചിരിക്കുന്നു.
വിജിലൻസ് പൊലീസ് ഇൻസ്‌പെ്കടർ ജനറൽ എച്ച്. വെങ്കിടേഷ്, പൊലീസ് സൂപ്രണ്ട് ഇ.എസ്, ബിജുമോൻ, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് സി. വിനോദ് എന്നിവരുടെയും ഹയർസെക്കൻഡറി വിഭാഗത്തിൽ വിജിലൻസ് യൂണിറ്റ് ഡി വൈ.എസ്.പി വിനോദ്കുമാറിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
നടപടി സ്വീകരിക്കാത്ത ഓരോ ഫയലും വിശദമായി പരിശോധിക്കും. അപാകതകളുടെ റിപ്പോർട്ട് സർക്കാരിന് അയയ്‌ക്കും.
മനോജ് എബ്രഹാം, വിജിലൻസ് മേധാവി
അഴിമതി അറിയിക്കാൻ
1064 (ടോൾ ഫ്രീ)
8592900900
9447789100 (വാട്ട്സ് ആപ്പ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |