ഇടുക്കി: സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 10ന് തുറക്കും. ഇടുക്കി ജലസംഭരണിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ 70 സെന്റി മീറ്റർ ഉയർത്തി സെക്കൻഡിൽ 50 ക്യുമെക്സ് ജലം (അമ്പതിനായിരം ലിറ്റർ) ഒഴുക്കി വിടാനാണ് തീരുമാനം. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിന്റെയും വരും ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പും കണക്കിലെടുത്താണിത്.
വെള്ളിയാഴ്ച രാത്രി ഏഴിന് ജലനിരപ്പ് 2381.53 അടിയായപ്പോൾ ഓറഞ്ച് അലർട്ടും ഇന്നലെ രാവിലെ 7.30ന് 2382.53 അടിയായപ്പോൾ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ഉച്ചയോടെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഡാം തുറക്കുമെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ അറിയിച്ചു. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം 2383.10 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. പരമാവധി സംഭരണശേഷിയുടെ 77.25 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. നിലവിൽ 2383.53 അടിയാണ് അപ്പർ റൂൾ ലെവൽ. നിലവിൽ ഓരോ മൂന്ന് മണിക്കൂറിലും അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത് 5.15 ദശലക്ഷം ഘനമീറ്റർ വെള്ളമാണ്. നിലവിൽ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യമില്ല. ജില്ലയിലെ അഞ്ച് പഞ്ചായത്തുകൾക്കും അഞ്ച് വില്ലേജുകൾക്കും ജാഗ്രതാ നിർദ്ദേശവും 79 വീടുകളിൽ നോട്ടീസും നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് അനൗൺസ്‌മെന്റും നൽകുന്നുണ്ട്.
ഇതുവരെ തുറന്നത് 12 തവണ
കഴിഞ്ഞ വർഷത്തെ നാലെണ്ണമുൾപ്പെടെ ഇതുവരെ 12 തവണ അണക്കെട്ട് തുറന്നു. അവസാനമായി 2021 ഡിസംബർ 7നാണ് ഷട്ടറുയർത്തിയത്. 1976 ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്ത ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളുണ്ട്. ഇതിൽ ചെറുതോണി അണക്കെട്ടിന് മാത്രമാണ് ഷട്ടറുകളുള്ളത്. 40 അടി നീളവും 60 അടി ഉയരവുമുള്ള അഞ്ച് ഷട്ടറുകളാണുള്ളത്.
മഴ കുറവ്
വൃഷ്ടിപ്രദേശത്തുള്ള മഴയുടെ ശക്തിയും ഡാമിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ 38.6 മില്ലിമീറ്റർ മഴ പെയ്‌തു. ഇന്നലെ 48.21 ദശലക്ഷം ഘനമീറ്രർ ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തി. 72.33 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ ജലമുണ്ടിത്. കഴിഞ്ഞ ആറ് ദിവസമായി മൂലമറ്റം പവർഹൗസിൽ വൈദ്യുതി ഉത്പാദനം പരമാവധിയാണ്. 17.84 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.
'ഡാം തുറക്കേണ്ട അടിയന്തര സാഹചര്യം ഇല്ല. മുൻകരുതൽ എന്ന നിലയ്ക്കാണ് തുറക്കുന്നത്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.'
-ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ
വെള്ളം ഒഴുകുന്ന റൂട്ട്
ഷട്ടറുകൾ തുറന്നാൽ വെള്ളം ആദ്യമെത്തുക ചെറുതോണി പുഴയിൽ. തുടർന്ന് തടിയമ്പാട്, കരിമ്പൻ ചപ്പാത്തിലൂടെ വെള്ളം ഒഴുകി 24 കിലോമീറ്റർ അകലെ ലോവർ പെരിയാർ അണക്കെട്ടിലെത്തും. ഇവിടെ നിന്ന് ഭൂതത്താൻകെട്ട് ഡാമിലൂടെ മലയാറ്റൂർ, കാലടി, ആലുവ വഴി വരാപ്പുഴ കായലിലെത്തും. ലോവർപെരിയാർ, ഭൂതത്താൻകെട്ട് അണക്കെട്ടുകൾ നിലവിൽ തുറന്നിട്ടുണ്ട്. നിലവിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിരുന്ന ഇടമലയാർ അണക്കെട്ട് തുറന്നാൽ ഈ വെള്ളവും ഭൂതത്താൻകെട്ട് ഡാമിലെത്തും.
മുല്ലപ്പെരിയാർ ജലനിരപ്പ്
താഴ്ത്താതെ തമിഴ്നാട്
കുമളി: പത്ത് ഷട്ടറുകൾ 30 സെന്റി മീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 2359 ഘനയടി ജലം പെരിയാറ്റിലേക്കൊഴുക്കിയിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് റൂൾ ലെവലിന് ഒരടിയോളം മുകളിൽ തുടരുന്നു. നിലവിൽ 138.25 അടിയാണ് ജലനിരപ്പ്. റൂൾലെവൽ പ്രകാരം 137.5 അടിയിൽ ജലനിരപ്പ് തമിഴ്നാട് ക്രമീകരിക്കേണ്ടതാണ്. 24 മണിക്കൂർ കഴിഞ്ഞിട്ടും കൂടുതൽ ജലം തുറന്നുവിട്ട്
റൂൾലെവൽ പാലിക്കാൻ തമിഴ്നാട് തയ്യാറാകുന്നില്ല. ശരാശരി 5228 ഘനയടി ജലമാണ് സെക്കൻഡിൽ വൃഷ്ടി പ്രദേശങ്ങളിൽ നിന്ന് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2122 ഘനയടി ജലമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് നീരൊഴുക്കിനേക്കാൾ കൂടുതലാണെന്ന് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കത്തയച്ചിരുന്നു. എന്നാൽ അക്കാര്യം പാലിക്കാൻ തമിഴ്നാട് തയ്യാറായിട്ടില്ല. മുന്നറിയിപ്പില്ലാതെ രാത്രി കൂടുതൽ ജലം തുറന്നുവിടുമോയെന്ന ആശങ്കയിലാണ് പെരിയാർ തീരദേശവാസികൾ.
പെട്ടിമുടി ദുരന്ത വാർഷികത്തിൽ
മൂന്നാറിൽ ഉരുൾപൊട്ടി ; 450 പേർ
രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
മൂന്നാർ:പെട്ടിമുടി ദുരന്തത്തിന്റെ വാർഷികദിനത്തിൽ മൂന്നാർ ചെണ്ടുവരെ എസ്റ്റേറ്റിൽ പുതുക്കടി ഡിവിഷനിലുണ്ടായ ശക്തമായ ഉരുൾപൊട്ടലിൽ മൂന്ന് കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിലായി. ഉറങ്ങിക്കിടന്ന 450 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
ഇന്നലെ പുലർച്ചെ ഒരു മണിയോടെ മാട്ടുപ്പെട്ടി ഡാമിനും കുണ്ടള ഡാമിനും ഇടയിലാണ് ഉരുൾപൊട്ടിയത്. ഒരു കിലോമീറ്റർ മുകളിൽ നിന്ന് ഉരുൾപൊട്ടി വന്ന പാറക്കൂട്ടങ്ങളും മരങ്ങളും മൂന്നാർ- വട്ടവട റോഡിൽ തടഞ്ഞു നിന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ലയങ്ങളിലുള്ളവർ നല്ല ഉറക്കത്തിലായിരുന്നു. പുലർച്ചെ വാഹനത്തിൽ വന്നവരാണ് ഉരുൾപൊട്ടി റോഡിൽ പതിച്ചത് കണ്ടത്. മലവെള്ളപ്പാച്ചിലിൽ മണ്ണും കല്ലും മരങ്ങളും വന്നടിഞ്ഞ് മൂന്നാർ - വട്ടവട റോഡിലെ ഗതാഗതം മുടങ്ങി. റോഡ് തകർന്നതിനാൽ വട്ടവട, കോവിലൂർ, ടോപ്പ്സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങൾ ഒറ്റപ്പെട്ടു. ഈ റോഡിന് തൊട്ടു താഴെയാണ് 141 കുടുംബങ്ങളുടെ ലയങ്ങൾ. ഇവരെ കമ്പനി അധികൃതരും രക്ഷാപ്രവർത്തകരും രാത്രി തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. പ്രദേശത്തെ മൂന്ന് കടകളും ഒരു ക്ഷേത്രവുമാണ് നശിച്ചത്. മൂന്നാറിൽ നിന്ന് വന്ന അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും കല്ലും മണ്ണും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. കാറ്റും മഴയും ശ്രമം ദുഷ്കരമാക്കുന്നുണ്ട്. ഉരുൾ പൊട്ടിയ ഭാഗത്ത് ശക്തമായ നീരൊഴുക്കുണ്ട്. ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ്മ, അഡ്വ. എ. രാജ എം.എൽ.എ തുടങ്ങിയവർ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |