തിരുവനന്തപുരം: വയോധികയുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വീട്ടിൽ നിന്ന് പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രതി കവർന്നെന്ന് സംശയിച്ചിരുന്ന അറുപതിനായിരം രൂപ വീട്ടിൽ നിന്ന് തന്നെ കണ്ടെത്തി. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മേശയിൽ നിന്ന് പണം കണ്ടെത്തിയത്.
മോഷണത്തിനിടെയാണ് പ്രതി കൊലപാതകം നടത്തിയതെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. എന്നാൽ പണം വീട്ടിൽ നിന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എന്തിനുവേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന ചോദ്യം ഉയരുന്നുണ്ട്.
വീടിന്റെ പിൻഭാഗത്തുകൂടി അകത്തുകടന്ന പ്രതി കൃത്യം നടത്തിയ ശേഷം മൃതദേഹം വീടിന് അടുത്തുള്ള, വലിയ മതിലിനപ്പുറമുള്ള കിണറ്റിൽ കൊണ്ടിടുകയായിരുന്നുവെന്നാണ് സൂചന. എന്നാൽ ഒരാൾക്ക് തനിച്ച് മൃതദേഹം എടുത്തുകൊണ്ടുപോയി കിണറ്റിൽ ഇടാൻ കഴിയുമോ എന്ന സംശയം നിലനിൽക്കുകയാണ്.
കൃത്യം നടത്തിയെന്ന് സംശയിക്കുന്ന ബംഗാൾ സ്വദേശിയായ ആദം അലിക്കായി തെരച്ചിൽ തുടരുകയാണ്. ഇയാളുടെ നാല് സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരുപത്തിയൊന്നുകാരനായ ആദം മൊബൈൽ ഗെയിമിന് അടിമയായിരുന്നു.
ഗെയിമിൽ തോറ്റ നിരാശയിൽ തന്റെ ഫോൺ എറിഞ്ഞുപൊട്ടിച്ച ഇയാൾ സുഹൃത്തുക്കളുടെ ഫോണായിരുന്നു ഉപയോഗിച്ചിരുന്നത്. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടുന്നതിനിടെ ഉള്ളൂരിൽ നിന്ന് സുഹൃത്തിനെ വിളിച്ച് തന്റെ സിം കൊണ്ടുത്തരാനും ആദം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുഹൃത്ത് സിമ്മുമായി പോയെങ്കിലും യുവാവ് അപ്പോഴേക്കും സ്ഥലം വിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |