പുതുക്കാട്: ഹൈക്കോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെ അങ്കമാലി - മണ്ണുത്തി ദേശീയപാതയിൽ ചാക്കുകളിലെത്തിച്ച ടാറിട്ട ശേഷം മൺവെട്ടിക്ക് ഇടിച്ചുറപ്പിച്ച് തട്ടിക്കൂട്ട് കുഴിയടക്കൽ. പായ്‌ക്കറ്റിൽ ലഭിക്കുന്ന മെറ്റലും മണലും ടാറും ചേർന്ന റെഡിമിക്‌സാണ് കുഴിയടക്കാനെത്തിച്ചത്. കുഴികളിൽ റെഡിമിക്‌സ് കൈകോട്ട് കൊണ്ട് നിരത്തി മുകളിൽ ന്യൂസ് പേപ്പർ നിരത്തുകയായിരുന്നു. ഏറെക്കാലമായി കരാർ കമ്പനി നടത്തുന്ന കുഴിയടയ്ക്കലാണിത്.
കരാർ കമ്പനിയുടെ ഉദ്യോഗസ്ഥരുടെയോ ഉത്തരവാദിത്തപ്പെട്ടവരുടെയോ മേൽനോട്ടത്തിനില്ലാതെ അന്യസംസ്ഥാന തൊഴിലാളികളാണ് ജോലിക്കെത്തിയത്. റെഡിമിക്‌സ് പലപ്പോഴും രണ്ട് ദിവസത്തിനകം ഇളകിത്തുടങ്ങും. ഇളകുന്ന മിക്‌സിലുള്ള മണലിലും മെറ്റലിലും കയറി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടാനും സാദ്ധ്യതയുണ്ട്.
നിരന്തരം അപകടമുണ്ടാകുന്ന ഇവിടെ ഇത്തരത്തിലുള്ള അറ്റകുറ്റപ്പണി കൊണ്ട് കാര്യമില്ലെന്നാണ് യാത്രക്കാർ പറയുന്നത്. നെടുമ്പാശ്ശേരിയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചതിന് പിന്നാലെ ചാലക്കുടി എം.എൽ.എയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച പാലിയേക്കര ടോൾപ്ലാസ കമ്പനി ഓഫീസിന് മുന്നിൽ ഉപരോധം നടത്തിയിരുന്നു.
ടോൾ ബൂത്ത് അവസാനിപ്പിച്ചേക്കും
പാലിയേക്കര, പന്നിയങ്കര ടോൾ പ്ലാസയിലെ ഒരു ബൂത്ത് നിറുത്തലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. ജെബി മേത്തർ എം.പിയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ മറുപടി.
ദേശീയപാത അധികൃതരെ വിളിച്ചുവരുത്തിയേക്കും
ദേശീയപാതയുടെയും സർവീസ് റോഡുകളുടെയും തകർച്ച കാരണം കടുത്ത വിമർശനം ഉയരുന്ന സാഹചര്യത്തിൽ ദേശീയ പാത അധികൃതരെ അടുത്ത ദിവസം കളക്ടർ ഹരിത വി.കുമാർ വിളിച്ചു വരുത്തിയേക്കും.
ജില്ലാ മജിസ്ട്രേറ്റിന്റെ അധികാരം ഉപയോഗിച്ച് കടുത്ത നടപടി സ്വീകരിക്കാനും സാദ്ധ്യതയുണ്ട്. ഇന്നലെ ദേശീയപാതയിൽ പുതുക്കാട് സെന്റർ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് മുൻവശം, കുറുമാലി എന്നിവിടങ്ങളിൽ കുഴികൾ അടച്ചത് കളക്ടർ പരിശോധിച്ചിരുന്നു. കുഴികൾ അടയ്ക്കുന്നത് തട്ടിപ്പാണെന്നും, കോടതിയുടെയും ജനങ്ങളുടെയും കണ്ണിൽ പൊടിയിടലാണെന്നും നാട്ടുകാർ പരാതിപ്പെട്ടു. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു കളക്ടറുടെ പരിശോധന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |