കൊളംബോ : വരവ് നീട്ടിവയ്ക്കണമെന്ന ശ്രീലങ്കയുടെ ആവശ്യം അവഗണിച്ച് ചൈനയുടെ ചാരക്കപ്പലായ 'യുവാൻ വാംഗ് 5' ലങ്കൻ തുറമുഖമായ ഹാംബൻതോട്ട ലക്ഷ്യമാക്കി യാത്ര തുടരുന്നു. ഉയർന്ന പലിശയ്ക്കുള്ള ചൈനീസ് വായ്പ കൊണ്ട് നിർമ്മിച്ച തുറമുഖത്തേക്ക് വ്യാഴാഴ്ച ഇന്ത്യൻ സമയം രാവിലെ 9.30ഓടെ കപ്പൽ എത്തിയേക്കുമെന്നാണ് വിവരം. ഇന്നലെ രാവിലെ 10 മണിയോടെ യുവാൻ വാംഗ് ഇൻഡോനേഷ്യയുടെ പടിഞ്ഞാറൻ തീരത്ത് മണിക്കൂറിൽ 26 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു. ഇന്ധനം നിറയ്ക്കാനെന്ന പേരിലെത്തുന്ന കപ്പൽ 17 വരെ തുറമുഖത്ത് തുടരും.
ബാലിസ്റ്റിക് മിസൈലുകളെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കാൻ കഴിയുന്ന കപ്പലിന്റെ വരവിൽ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. 'തങ്ങളുടെ സമുദ്രശാസ്ത്ര പര്യവേക്ഷണ പ്രവർത്തനങ്ങൾ യുക്തിസഹജമായ വെളിച്ചത്തിൽ കാണുക, ചൈനയും ശ്രീലങ്കയും തമ്മിലെ സാധാരണ കൈമാറ്റങ്ങളും സഹകരണവും തടസപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട കക്ഷികളോട് അഭ്യർത്ഥിക്കുന്നു ' എന്ന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ ചൈന കപ്പലിന്റെ വരവിനെ ന്യായീകരിച്ചു. ചില രാജ്യങ്ങൾ 'സുരക്ഷാ ആശങ്കകൾ' പറഞ്ഞ് ശ്രീലങ്കയെ സമ്മർദ്ദത്തിലാക്കുന്നത് ന്യായീകരിക്കാനാകില്ലെന്നും ചൈന വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |