തൃശൂർ: മുന്നൂറ് കോടിയിലധികം രൂപയുടെ തിരിമറി നടന്ന കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ അഞ്ച് പ്രതികളുടെ വീടുകളിലും ബാങ്കിലും ഒരേസമയം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ മിന്നൽ റെയ്ഡ് നടത്തി. സുപ്രധാനമായ ചില രേഖകൾ കണ്ടെടുത്തു. പ്രതികളുടെ ബിനാമി നിക്ഷേപം ഉൾപ്പെടെ കണ്ടെത്താനായിരുന്നു കൊച്ചിയിൽ നിന്നുള്ള 75 അംഗ ഇ.ഡി സംഘത്തിന്റെ പരിശോധന.
ബാങ്ക് മുൻ പ്രസിഡന്റ് കെ.കെ. ദിവാകരൻ, മുൻ സെക്രട്ടറി സുനിൽകുമാർ, മുൻ ബ്രാഞ്ച് മാനേജർ എം.കെ. ബിജു കരീം, മുൻ സീനിയർ അക്കൗണ്ടന്റ് ജിൽസ്, ബാങ്കിന്റെ മുൻ റബ്‌കോ കമ്മിഷൻ ഏജന്റ് ബിജോയ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ദിവാകരന്റെ വീട്ടിൽ നിന്ന് ഭൂമിയുടെ ആധാരങ്ങളും ബാങ്കിൽ നിന്ന് ചില ഫയലുകളും രേഖകളും കണ്ടെടുത്തു. അവധിയിലായിരുന്ന ജീവനക്കാരെ ഉൾപ്പെടെ ബാങ്കിൽ വിളിച്ചുവരുത്തി വിവരങ്ങൾ ശേഖരിച്ചു. എ.സി.പി രത്‌നകുമാറിന്റെ നേതൃത്വത്തിൽ രാവിലെ എട്ടോടെ സി.ആർ.പി.എഫ് കാവലിൽ നടത്തിയ പരിശോധന വൈകിട്ടുവരെ നീണ്ടു.
ബാങ്ക് തട്ടിപ്പിൽ ഇ.ഡി സമാന്തരമായി അന്വേഷണം നടത്തിവരികയായിരുന്നു. നേരത്തെ ബാങ്കിലെത്തി രേഖകൾ പരിശോധിച്ചിരുന്നു. ബാങ്കിൽ ലക്ഷങ്ങളുടെ നിക്ഷേപം ഉണ്ടായിരുന്നിട്ടും ചികിത്സയ്ക്ക് പണം ലഭ്യമാകാതെ വൃദ്ധ മരിച്ച സംഭവം വിവാദമായതിന് പിന്നാലെയാണ് ഇ.ഡി നടപടി. കേസ് സംബന്ധിച്ച വിശദാംശങ്ങൾ ക്രൈംബ്രാഞ്ചിൽ നിന്ന് ഇ.ഡി ആരായുമെന്ന് അറിയുന്നു.
വീടും സൗകര്യങ്ങളും കണ്ട് അമ്പരന്ന് ഇ.ഡി ഉദ്യോഗസ്ഥർ
ഇരിങ്ങാലക്കുടന്മ പ്രതികളിലൊരാളായ കമ്മിഷൻ ഏജന്റ് ബിയോയിയുടെ വീടും സൗകര്യങ്ങളും കണ്ട് അമ്പരന്ന് ഇ.ഡി ഉദ്യോഗസ്ഥർ. പുറത്തു നിന്നു കാണാനാവാത്തവിധമുള്ള മതിൽക്കെട്ടും ആഡംബരകാറുമെല്ലാമുള്ള കൂറ്റൻ വീട്. റബ്‌കോയുടെ ഏജൻസി എടുത്തിരുന്ന ബാങ്ക് ഈ ഇടപാടിൽ കമ്മിഷൻ ഏജന്റായി വച്ചിരുന്നത് ബിജോയിയേയാണ്. 12 % കമ്മിഷനിൽ 4% ബിജോയിക്ക് വ്യക്തിഗത കമ്മിഷൻ കിട്ടുന്ന വിധത്തിൽ ഭരണസമിതിയുടെ അറിവോടെ ഇടപാട് നടത്തുകയായിരുന്നുവെന്നു മുൻപ് ആക്ഷേപമുണ്ടായിരുന്നു. ചെറിയ സാമ്പത്തിക സ്ഥിതിയിലായിരുന്ന ബിജോയിയുടെ വളർച്ച വളരെ പെട്ടെന്നായിരുന്നുവെന്നു ബാങ്കിലെ ഇടപാടുകാർ പറയുന്നു.
ഒരുവർഷമായിട്ടും കുറ്റപത്രമില്ല
തട്ടിപ്പുകേസിൽ ക്രൈംബ്രാഞ്ച് കേസെടുത്തിട്ട് ഒരു വർഷമായെങ്കിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. അന്വേഷണം തുടരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പതിനെട്ട് കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. അതേസമയം, കണ്ടെത്തിയതിനെക്കാൾ കൂടുതൽ പണത്തിന്റെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് മുഖ്യ പരാതിക്കാരനായ എം.വി. സുരേഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. മുൻ ഭരണസമിതിക്കും ഇതിൽ പങ്കുണ്ട്. വിദേശത്തേക്ക് പണം കടത്തിയെന്നത് അടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നും കൂടുതൽപേരെ പ്രതി ചേർക്കണമെന്നും സുരേഷ് ആവശ്യപ്പെട്ടു.
കരുവന്നൂർ ബാങ്ക്: 50 കോടി സമാഹരിക്കും
കൊച്ചി: നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂർ സഹകരണ ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രത്യേക പദ്ധതിക്ക് രൂപംനൽകിയെന്നും ഇതിന്റെ ഭാഗമായി മൂന്നുമാസത്തിനുള്ളിൽ 50 കോടി സമാഹരിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. ബാങ്കിന്റെ ആസ്തികൾ പണയംവച്ച് കേരള ബാങ്കിൽനിന്ന് വായ്പയായി 25കോടിരൂപയും സഹകരണ ക്ഷേമബോർഡിൽനിന്ന് പത്തുകോടിയും ഉൾപ്പെടെ ലഭ്യമാക്കാനാണ് പ്രധാനമായും ഉദ്ദേശിക്കുന്നതെന്ന് സ്പെഷ്യൽ ഗവ. പ്ളീഡർ പി.പി. താജുദ്ദീൻ വ്യക്തമാക്കി.
സമാഹരിക്കുന്ന തുകയിൽനിന്ന് നിക്ഷേപകരുടെ അത്യാവശ്യം കണക്കിലെടുത്ത് പണംനൽകും. ചെറിയ നിക്ഷേപ പദ്ധതികളിലൂടെ ബാങ്കിന്റെ പ്രവർത്തനം മെച്ചപ്പെടുത്തും. വായ്പകൾ തിരിച്ചുപിടിക്കാൻ കൂടുതൽ സെയിൽ ഓഫീസർമാരെ നിയമിക്കുമെന്നും വ്യക്തമാക്കി.
ബാങ്കിൽ നിക്ഷേപിച്ച തുകലഭിക്കാൻ ഇരിങ്ങാലക്കുട സ്വദേശി ജോഷി ആന്റണി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജികളിലാണ് സർക്കാരിന്റെ വിശദീകരണം.
എന്നാൽ നിക്ഷേപകർക്ക് ഏത് മാനദണ്ഡമനുസരിച്ചാണ് തുക തിരിച്ചുനൽകുന്നതെന്നും പണം തിരിച്ചുകിട്ടാൻ നിക്ഷേപകർ എന്തുചെയ്യണമെന്നും വിശദീകരിക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. റിപ്പോർട്ട് നൽകാൻ സർക്കാരിനും സഹകരണ രജിസ്ട്രാർക്കും ജസ്റ്റിസ് ടി.ആർ. രവിയുടെ ബെഞ്ച് നിർദ്ദേശം നൽകി. ഹർജികൾ ഈ മാസം 25ന് വീണ്ടും പരിഗണിക്കും.
വായ്പകൾ തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തിയവരുടെ വസ്തുവകകൾ ലേലംചെയ്യുന്നതിന് സ്റ്റേ അനുവദിച്ച കേസുകളും കോടതി പരിഗണിച്ചു. ഇത്തരം ഹർജികളിൽ കുറച്ചുതുക നിശ്ചിത സമയത്തിനകം അടയ്ക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് പാലിച്ചിട്ടില്ലാത്തവരുടെ കാര്യത്തിൽ ലേലനടപടികൾ തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |